തിരുവനന്തപുരം മെഡിക്കൽ കോളജിലെ ജീവനക്കാരെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ പ്രതിഷേധം വ്യാപകമാക്കി ഡോക്ടർമാരുടെ സംഘടനകൾ. ഇന്ന് സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളജുകളിലും രണ്ടു മണിക്കൂർ ഒ.പി ബഹിഷ്‌കരിക്കും. മെഡിക്കൽ കോളജിലെ കൊവിഡ് നോഡൽ ഓഫിസർമാർ ആ സ്ഥാനം രാജിവച്ചിരുന്നു. അധിക ചുമതല വഹിക്കാനാവില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഡിസ്ചാർജ് ചെയ്ത കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിൽ സസ്‌പെൻഡ് ചെയ്ത ഡോക്ടർമാരെ തിരിച്ചെടുക്കുന്നത് വരെ സമരം തുടരണമെന്നാണ് ഡോക്ടർമാരുടെ സംഘടനകളുടെ തീരുമാനം. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് എല്ലാ മെഡിക്കൽ കോളജുകളിലും രണ്ട് മണിക്കൂർ ഒ.പി ബഹിഷ്‌കരിക്കും.
നേരത്തെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിരോധനാജ്ഞ ലംഘിച്ച് സമരം നടത്തിയതിയ ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മെഡിക്കൽ കോളജിലെ അൻപതോളം ഡോക്ടർമാർക്കെതിരെയാണ് കേസെടുത്തത്. പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.
അതേസമയം, ആരോഗ്യ മേഖലയിലെ പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്ന് പ്രതിപക്ഷ ഉപ നേതാവ് എം.കെ മുനീര്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കോവിഡ് നോഡൽ ഓഫീസറുടെയും രണ്ട് നഴ്സുമാരുടെയും സസ്പെൻഷൻ അനവസരത്തിലുള്ളതാണ്. കോവിഡ് നോഡൽ ഓഫീസറുടെ ജോലി എന്താണെന്ന് അറിയാത്തവരാണോ സസ്പെൻഷൻ ഉത്തരവിൽ ഒപ്പിട്ടിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.