വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ ഹഖ് മുഹമ്മദിന്റെയും, മിഥിലാജിന്റെയും മരണകാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്താണെന്ന് പോസ്റ്റ്‌മോർട്ടം നിഗമനം. നെഞ്ചിലും മുഖത്തും കയ്യിലും മുതുകിലുമടക്കം ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുറിവുകളുണ്ട്.
മിഥിലാജിന്റെ ഇടതു നെഞ്ചിലേറ്റ വെട്ട് ഹൃദയം തുളച്ചു കയറി. മിഥിലാജ് സംഭവസ്ഥലത്തും ഹക്ക് മുഹമ്മദ് ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. ഹഖിനെ വീട്ടില്‍ കൊണ്ടുവിടാന്‍ പോകുന്നതിനിടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി ആക്രമിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്നലെ ആറ് പേരെ കസ്റ്റഡിയിലെടുത്തിരുന്നു.
ഹക്ക് മുഹമ്മദിനെ വകവരുത്താന്‍ അക്രമി സംഘം മാസങ്ങളായി പദ്ധതിയിട്ടിരുന്നതായി പോലീസിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പോസ്റ്റുമോര്‍ട്ടം സമയത്ത് പൊലീസ് ഹാജരാക്കിയിട്ടില്ല. ആയുധം പരിശോധിച്ചശേഷമായിരിക്കും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കുക.