പമ്പ അണക്കെട്ടിലെ ജലനിരപ്പ് പൂര്‍ണ സംഭരണ ശേഷിയോട് അടുത്ത സാഹചര്യത്തില്‍ അണക്കെട്ട് തുറക്കാൻ കലക്ടർ പി.ബി. നൂഹ് ഉത്തരവിട്ടു. ജില്ലയില്‍ നിലനില്‍ക്കുന്ന ഓറഞ്ച് അലര്‍ട്ട് പരിഗണിച്ച് പൂര്‍ണ സംഭരണ ശേഷി എത്തുന്നതിന് മുമ്പുതന്നെ അണക്കെട്ടിന്റെ സുരക്ഷയെ കരുതിയാണ് ഷട്ടറുകള്‍ ഉയര്‍ത്തുന്നത്. പമ്പാ നദിയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
അണക്കെട്ടിന്റെ ആറ് ഷട്ടറുകളും രണ്ട് അടി വീതം തുറക്കും. സെക്കൻഡിൽ 82 ക്യുബിക് മീറ്റർ വെള്ളമാണ് ഡാമിൽ നിന്ന് ഒഴുകിയെത്തുന്നത്. 9 മണിക്കൂർ സമയം ഷട്ടറുകൾ തുറന്നു വയ്ക്കും. 982 മീറ്ററിൽ ജലം ക്രമീകരിക്കും. പമ്പാ നദിയിൽ 40 സെന്റി മീറ്റർ വെള്ളം ഉയരുമെന്നാണ് കണക്ക് കൂട്ടൽ. 5 മണിക്കൂറിനകം വെള്ളം ജനവാസ മേഖലയായ റാന്നിയിൽ എത്തും. നിലവിൽ പമ്പാ നദി കരയോടു ചേർന്നാണ് ഒഴുകുന്നത്.
അണക്കെട്ട് തുറന്നാല്‍ തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമാകുമെങ്കിലും വലിയ ആഘാതമുണ്ടാകില്ലെന്ന് കളക്ടര്‍ പറഞ്ഞു. ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ബോട്ടുകളടക്കം സജ്ജമാക്കിയിട്ടുണ്ട്.