രാജ്യമാകെ ഉറ്റുനോക്കുന്ന മരട് ഫ്ലാറ്റ് പൊളിക്കല്‍ നാളെ രാവിലെ 11 മണിക്ക് തുടങ്ങും. ആദ്യം തകർക്കുന്നത് 19 നിലകളുള്ള കുണ്ടന്നൂരിലെ ഹോളി ഫെയ്ത്ത് സമുച്ചയമാണ്. രാവിലെ 11 മണിയാണ് ഇതിന് നിശ്ചയിച്ചിരിക്കുന്നത്. തുടർന്ന് ഏകദേശം അഞ്ചു മിനിട്ടിനകം നെട്ടൂരിലെ ആർഫ സെറിൻ ഫ്ലാറ്റ് സമുച്ചയങ്ങൾ തകർക്കും. 16 നിലകൾ വീതമുള്ള ഇരട്ട സമുച്ചയങ്ങളാണ് ആർഫ സെറിൻ. 16 നിലകൾ വീതമുള്ള നെട്ടൂരിലെ ജെയ്ൻ കോറൽ ക്ലേവ്, ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റ് സമുച്ചയങ്ങൾ ഞായറാഴ്ച്ച രാവിലെ 11 മണിക്കും, ഉച്ചക്ക് 2 മണിക്കുമായി നിലംപൊത്തും. 200-ഓളം കെട്ടിടങ്ങൾ പൊളിക്കുന്നതിന് നേതൃത്വം നൽകി ഗിന്നസ് ബുക്കിൽ ഇടം നേടിയ ശരത് ബി സർവാതെയാണ് മരട് ഫ്ലാറ്റ് പൊളിക്കലിന് മേൽനോട്ടം വഹിക്കുന്നത് .
സ്ഫോടനത്തിലൂടെ തകർക്കുന്ന കെട്ടിട ഭാഗങ്ങൾ പക്ഷേ പൊട്ടിത്തെറിക്കില്ല. നിയന്ത്രിത സ്ഫോടനത്തിലൂടെ അല്പം ചെരിഞ്ഞ് തകർന്നു വീഴുകയാണ് ചെയ്യുക. സ്ഫോടനത്തിനായി 1600 കിലൊ സ്ഫോടക വസ്തുക്കൾ ഫ്ലാറ്റു സമുച്ചയങ്ങളിൽ നിറച്ചു കഴിഞ്ഞു. സ്ഫോടനം നടന്ന് വെറും 12 സെക്കന്റുകൾക്കകം സമുച്ചയങ്ങൾ പൂർണ്ണമായും നിലംപതിക്കും. ഇതിലൂടെ സൃഷ്ടിയ്ക്കപ്പെടുന്ന കോൺക്രീറ്റ് മാലിന്യത്തിന്‍റെ അളവ് 3000 ടണ്ണിലധികം വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. മുബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എഡിഫസ് എഞ്ചിനീയറിംങ്ങ്, ചെന്നൈയിലെ വിജയ് സ്റ്റീൽസ് എന്നീ കമ്പനികളാണ് സ്ഫോടനം നടത്തുന്നത്.
മുന്നൊരുക്കങ്ങളുടെ ഭാഗമായി പ്രദേശത്ത് ശനി, ഞായർ ദിവസങ്ങളിൽ നിരോധനാജ്ഞ പ്രഖ്യപിച്ചു. ഫ്ലാറ്റ് സമുച്ചയങ്ങളുടെ 200 മീറ്റർ ചുറ്റളവ് അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിക്കുകയും സമീപ പ്രദേശങ്ങളിലെ ഇന്ധന പൈപ്പുകൾ കാലിയാക്കി മുകളിൽ മണൽചാക്കുകൾ അടുക്കുകയും ചെയ്തിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ ജനങ്ങളെ ഒഴിപ്പിച്ചു. നിർമ്മാണത്തിലെ നിയമ ലംഘനം ചൂണ്ടിക്കാട്ടി, ഇതയും വലിയ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചുമാറ്റുന്നത് രാജ്യത്തിദാദ്യമാണ് .സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് നടപടി.