പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി വിധി ഇന്ന്. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ചാണ് കേസിൽ വിധി പറയുക. ക്ഷേത്രഭരണം ഹൈക്കോടതി സർക്കാരിന് കൈമാറിയ ഉത്തരവിനെതിരെ തിരുവിതാംകൂർ രാജകുടുംബം നൽകിയ അപ്പീലിലാണ് ഇന്ന് സുപ്രിംകോടതി വിധി പറയുക. ഒൻപത് വർഷത്തിലേറെ നീണ്ടുനിന്ന വ്യവഹാരത്തിനൊടുവിലാണ് ശ്രീ പത്മനാഭസ്വാമി ക്ഷേത്രക്കേസിൽ വിധി പറയാൻ സുപ്രിംകോടതി തീരുമാനിച്ചത്.
ക്ഷേത്ര ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസായതിനാൽ വളരെ നിർണായകമാണ് ഈ വിധി. സംസ്ഥാന സർക്കാരാണ് തിരുവിതാംകൂറിലെ അവസാനത്തെ രാജാവിന് ശേഷമുള്ള ഭരണാധികാരിയെന്നും, ക്ഷേത്രം രാജാവിന്റെ അനന്തരാവകാശിക്ക് കൈമാറാൻ വ്യവസ്ഥയില്ലെന്നുമായിരുന്നു 2011 ജനുവരി 31 ലെ കേരള ഹൈക്കോടതിയുടെ വിധി. ക്ഷേത്ര ഭരണം തിരുവിതാംകൂർ രാജ കുടുംബത്തിന് മാത്രമായി കൈമാറരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ നേരത്തെ നിലപാടറിയിച്ചിരുന്നു.
പത്മനാഭസ്വാമി ക്ഷേത്രത്തിൽ തിരുവിതാംകൂർ രാജകുടുംബത്തിന് അവകാശമില്ലെന്ന് 2011 ജനുവരി 31നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചത്. ക്ഷേത്ര ഭരണത്തിന് ട്രസ്റ്റ് തുടങ്ങിയ സംവിധാനം സർക്കാർ ഏർപ്പെടുത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഇതിനെതിരെ ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ സമർപ്പിച്ച ഹർജി ആദ്യം 2011 മെയ് 2 ന് സുപ്രിംകോടതി പരിഗണിച്ചു. ഹൈക്കോടതി വിധി സ്റ്റേ ചെയ്ത കോടതി, നിലവറകൾ തുറക്കാനും കണക്കെടുക്കാനും ഉത്തരവിട്ടു. നിരീക്ഷകരെയും നിയമിച്ചു. എന്നാൽ, ബി നിലവറയെ സംബന്ധിച്ച് തർക്കമുയർന്നു. വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമാണെന്നും ആചാരപരമായ കാരണങ്ങളാൽ ബി നിലവറ തുറക്കാൻ അനുവദിക്കില്ലെന്നും രാജകുടുംബം നിലപാടെടുത്തു.