കൊച്ചിയിൽ നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിൽ ജാമ്യം ലഭിച്ച പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്തു. പ്രതികളായ അബൂബക്കർ, ഹാരിസ് ശരത് എന്നിവരെയാണ് പൊലീസ് വീണ്ടും അറസ്റ്റ് ചെയതത്. പരസ്യം ചിത്രങ്ങളിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പെൺകുട്ടികളിൽ നിന്ന് പണം ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തകയും ചെയ്ത കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പെൺകുട്ടികളെ വാളയാറിലും വടക്കേഞ്ചേരിയിലും താമസപ്പിച്ചായിരുന്നു തട്ടിപ്പിന് ഇവർ ശ്രമിച്ചത്. ഷംനയുടെ വീട്ടിൽ വിവാഹ ആലോചനയുമായി പോയ സംഘത്തിൽ ഇവർ ഉണ്ടായിരുന്നു. ഈ കേസിൽ റിമാന്റിലായിരുന്ന ഇവർക്ക് കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ചത്.
ജാമ്യത്തിലിറങ്ങിയ പ്രതികൾ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന ആശങ്കയെ തുടർന്നാണ് പൊലീസ് മറ്റ് കേസിൽ ഇവരെ അറസ്റ്റ് ചെയ്ത്. കൂടാതെ പ്രതികൾക്ക് ഉടൻ ജാമ്യം ലഭിച്ചത് പൊലീസിന്റെ വീഴചയാണെന്നും ആക്ഷേപമുണ്ടായിരുന്നു. അതേസമയം കേസിലെ പ്രധാന പ്രതികളും ആസൂത്രകരും റിമാന്റിലാണ് ഇവരുടെ ജാമ്യാപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കും .
കേസിൽ ഷംനയുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളും വാട്സ് ആപ്പ് ചാറ്റുകളും പരിശോധിക്കണമെന്ന് പ്രതികൾ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട് . ഇവ കണ്ടാൽ കേസിലെ സത്യാവസ്ഥ മനസിലാവുമെന്നുമാണ് പ്രതികളുടെ വാദം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതികൾ എറണാകുളം സെഷൻസ് കോടതയിൽ ഹർജി നൽകി. പ്രതികളുടെ ജാമ്യോപക്ഷയോടൊപ്പമാകും ഇതും കോടതി പരിഗണിക്കുക. കേസിലെ 8 പ്രതികളുടെ തെളിവെടുപ്പ് കഴിഞ്ഞ ദിവസം പൊലീസ് പൂർത്തിയാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. കേസിൽ ആകെ 11 പ്രതികളാണുള്ളത്. ഇവരിൽ 9 പേരാണ് അറസ്റ്റിലായത്.
ഷംനയെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിൽ ടിക് ടോക്കിൽ വീഡിയോ ചെയ്തയാളെ പൊലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. കാസർകോഡ് സ്വദേശിയായ യാസറിനെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. യാസിറിന്റെ ടിക് ടോക് വീഡിയോ കാണിച്ച് തെറ്റിദ്ധരിപ്പിച്ചാണ് കേസിലെ പ്രതികൾ ഷംനയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചത്. ഇയാളുടെ പേരിലുള്ള ടിക് ടോക് ഐഡി, കേസിലെ പ്രതി അൻവറിന്റെ പേരിലാക്കിയായിരുന്നു തട്ടിപ്പ്. യാസിർ യാച്ചു എന്ന പേരിലായിരുന്നു ഇയാളുടെ ടിക് ടോക് അക്കൗണ്ട്. പൊലീസ് വിളിപ്പിച്ചതിനെ തുടർന്നാണ് ഇയാൾ ചോദ്യം ചെയ്യലിന് ഹാജരായത്. ഗൾഫിൽ ഷൂ ഹോൾസെയിൽ ബിസിനസുകാരനാണ് ഇയാൾ. കൊവിഡിനെ തുടർന്ന് 4 മാസം മുമ്പാണ് ഇയാൾ നാട്ടിൽ എത്തിയത്. നിർമാതാവെന്ന് പരിചയപ്പെടുത്തി ഷംനയുടെ വീട്ടിലെത്തിയ ആളെയും പൊലീസ് ചോദ്യം ചെയ്യും. പൊലീസിന് നൽകിയ മൊഴിയിൽ ഷംന ഈ നിർമാതാവിന്റെ പേര് പറഞ്ഞിരുന്നു. വീഡിയോ കോൺഫ്രൻസ് വഴഇ നൽകിയ മൊഴിയിലാണ് നിർമാതാവിന്റെ ഇടപെടലിനെ കുറിച്ച് ഷംന സൂചിപ്പിച്ചത്. ജൂൺ 20 നാണ് നിർമാതാവ് ഷംനയുടെ വീട്ടിൽ എത്തിയത്. ഷംന പറഞ്ഞതിനാലാണ് വന്നതെന്നാണ് വീട്ടുകാരോട് ഇയാൾ പറഞ്ഞത്. അതേ സമയം ഇത്തരത്തിൽ താൻ ആരെയും വീട്ടിലേക്ക് വിളിച്ചില്ലെന്ന് ഷംന മാതാപിതാക്കളോട് പറഞ്ഞു. തുടർന്ന് തന്നെ വീട്ടിലേക്ക് വിളിച്ചെന്ന് സൂചിപ്പിക്കുന്ന ചില സന്ദേശങ്ങൾ തന്റെ പക്കലുണ്ടെന്ന് ഇയാൾ അവകാശപ്പെട്ടു. ഈ സംഭവത്തിന് ബ്ലാക്ക് മെയിലിംഗ് കേസുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ഷംന പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണ പരിധിയിൽ നിർമാതാവിനെ ഉൾപ്പെടുത്താൻ പൊലീസ് തീരുമാനിച്ചത്. മലയാളത്തിൽ 3 സിനിമകൾ ഇയാൾ നിർമിച്ചിട്ടുണ്ട്. കേസിൽ അറസ്റ്റിലായ പ്രതികളുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്നാണ് പ്രാഥമികമായി പൊലീസ് അന്വേഷിക്കുന്നത്. ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതിനെ തുടർന്നാണോ ഇയാൾ വീട്ടിലെത്തിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വീട്ടിലെത്തിയതുമായി ബന്ധപ്പെട്ട് ഇയാൾ പറഞ്ഞ കാരണം ശരിയാണോ എന്ന് പൊലീസ് പരിശോധിക്കും. ഷംന സന്ദേശം അയച്ചെന്ന് പറയപ്പെടുന്ന മൊബൈൽ ഹാജരാക്കാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമെങ്കിൽ മൊബൈൽ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. അതേ സമയം കേസിൽ ഇയാൾക്ക് നേരിട്ട് ബന്ധമില്ലെന്നാണ് പൊലീസിന്റെ നിഗമനം. പഴുതടച്ചുള്ള അന്വേഷണം പൂർത്തിയാക്കണമെന്ന ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശ പ്രകാരമാണ് ഇയാളെ വിളിച്ചു വരുത്തുന്നത്.
ഷംനക്ക് വിവാഹാലോചന നടത്തിയ ആളിന്റെ അമ്മയായി അഭിനയിച്ച സ്ത്രീയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ഇവരെ കേസിൽ പ്രതി ചേർത്തേക്കും. വാടാനപ്പള്ളി സ്വദേശിയായ ഇവർ സുഹറ എന്ന വ്യാജ പേരിൽ നിരവധി തവണ ഷംനയെ വിളിച്ചിട്ടുണ്ട്. കേസിന്റെ പ്രാഥമിക അന്വേഷണം പൂർത്തിയായെന്ന് പൊലീസ് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.