വയനാട് ജില്ലയിലെ ആദിവാസി വിദ്യാര്‍ത്ഥികൾക്ക് ഓണ്‍ലൈൻ പഠനത്തിനുള്ള സാമഗ്രികൾ നൽകുമെന്ന് വയനാട് എംപി രാഹുൽ ഗാന്ധി. ഡിജിറ്റൽ സാമഗ്രികൾ നല്‍കുമെന്നും ഭൗതിക സാഹചര്യം ഒരുക്കുമെന്നും രാഹുൽഗാന്ധിയുടെ ഓഫീസ് അറിയിച്ചു. പഠനത്തിനുവേണ്ട സാമഗ്രികളുടെ വിവരങ്ങൾക്കായി മുഖ്യമന്ത്രിക്കും കളക്ടർക്കും കത്തയച്ചിട്ടുമുണ്ട്.
കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ഇന്നലെ സംസ്ഥാനത്ത് വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ വയനാട് ജില്ലയിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുള്ള സൗകര്യം ഇല്ലെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഈ സാഹര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ ഇടപെടൽ. ഓണ്‍ലൈൻ ക്ലാസിന്‍റെ ഭാഗമാകാൻ കുട്ടികൾക്ക് എന്തൊക്കെ സൗകര്യങ്ങളാണ് വേണ്ടത് എന്നതു സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കണമെന്നതാണ് കത്തിലെ പ്രധാന ആവശ്യം.
ടിവി കംപ്യൂട്ടര്‍, സ്മാട്ഫോണ്‍ തുടങ്ങി ഓണ്‍ലൈന്‍ പഠനത്തിനുളള സൗകര്യങ്ങളില്ലാത്ത രണ്ട് ലക്ഷത്തോളം കുട്ടികള്‍ കേരളത്തില്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. യഥാര്‍ത്ഥ കണക്ക് അതിലും കൂടുതലാകുമെന്നു പറയപ്പെടുന്നു. 3000 ആദിവാസി കോളനികളാണ് വയനാട് ജില്ലയില്‍ ഉള്ളത്. ട്രൈബൽ വകുപ്പ് സർവേ പ്രകാരം 700 കോളനികളിൽ ഓൺലൈൻ പഠനത്തിനുള്ള അടിസ്ഥാന സൗകര്യമില്ല.