ആലപ്പുഴ തുറവൂരിൽ സ്കൂൾ വിദ്യാർത്ഥിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതി കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടി. കേസിൽ കുറ്റപത്രം സമർപ്പിച്ചത് മറച്ചുവെച്ചാണ് പ്രതി പനങ്ങാട് സ്വദേശി സഫർ ഷാ ജാമ്യം നേടിയത്. ഇയാളുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയിൽ അപ്പീൽ ഹർജി സമർപ്പിച്ചു. കൊലപാതക കേസിൽ അന്വേഷണം പൂർത്തിയാക്കി ഏപ്രിൽ 1-നാണ് പോക്സോ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഇക്കാര്യം മറച്ച് വെച്ച് പ്രതി ഹൈക്കോടതിയിൽ ജാമ്യഹർജി നൽകുകയായിരുന്നു.
കേസിൽ 90 ദിവസമായി കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ സ്വാഭാവിക ജാമ്യത്തിന് തനിക്ക് അർഹതയുണ്ടെന്ന് കാണിച്ചാണ് ജാമ്യ ഹർജി സമർപ്പിച്ചത്. പ്രോസിക്യൂഷനോട് വിശദീകണം തേടിയെങ്കിലും കുറ്റപത്രം നൽകിയത് മറച്ചുവെച്ചു. കേസിൽ കുറ്റപത്രം നൽകിയില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചതോടെ ഐപിസി സെക്ഷൻ 167 പ്രകാരം സ്വാഭാവിക ജാമ്യത്തിന് പ്രതി അർഹനായി. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. ബലാത്സംഗക്കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതിൽ അന്വേഷണ ഉദ്യോഗസ്ഥനെ കോടതി വിമർശിക്കുകയും ചെയ്തിരുന്നു. ജാമ്യം നൽകിയുള്ള ഉത്തരവിന്റെ പകർപ്പ് പുറത്തുവന്നപ്പോഴാണ് പ്രോസിക്യൂഷനും പ്രതിഭാഗവും തമ്മിലെ കള്ളക്കളി വെളിപ്പെട്ടത്.