സംസ്ഥാനത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിനുള്ള പ്രത്യേക പാക്കേജായ ഭദ്രതയ്ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൊത്തം 3,434 കോടി രൂപയുടെ സഹായമാണ് ഈ പാക്കേജിലൂടെ വ്യവസായങ്ങള്‍ക്ക് ലഭ്യമാക്കുക. കോവിഡ് 19ന്‍റെ പശ്ചാത്തലത്തിലാണ് വ്യവസായവകുപ്പ് വഴി ഈ ആശ്വാസ പാക്കേജ് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ പ്രവര്‍ത്തിക്കുന്ന സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് നല്‍കുന്ന അധിക വായ്പയ്ക്ക് മാര്‍ജിന്‍ മണി സഹായവും പലിശ ഇളവ് നൽകും. കെഎസ്ഐഡിസിയും കിന്‍ഫ്രയും വായ്പാ കുടിശികയ്ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ നടപ്പാക്കും. സംരംഭങ്ങള്‍ക്ക് വായ്പ, പലിശ തിരിച്ചടവിന് ആറുമാസത്തേക്ക് സമയം നീട്ടിനല്‍കും. വ്യവസായവകുപ്പിന് കീഴിലെ സ്റ്റാന്‍റേര്‍ഡ് ഡിസൈന്‍ ഫാക്ടറികളില്‍ മൂന്നുമാസം വാടക ഒഴിവാക്കും. വ്യവസായ പാര്‍ക്കുകളിലെ പൊതു സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിന് സംരംഭകരില്‍നിന്ന് ഈടാക്കുന്ന വാടക മൂന്നുമാസത്തേക്ക് ഒഴിവാക്കും. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് മൂലധനത്തിന് പ്രത്യേക വായ്പ നൽകും. എംഎസ്എംഇകളില്‍പ്പെട്ട ഉല്‍പാദന വ്യവസായങ്ങള്‍ക്ക് പലിശസബ്സിഡി നൽകും. വൈവിധ്യവല്‍ക്കരണത്തിനും വികസനത്തിനും വേണ്ടി എടുക്കുന്ന വായ്പയുടെ പലിശക്ക് ആറുമാസത്തേക്ക് ആറുശതമാനം കിഴിവ് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെഎസ്ഐഡിസിയുടെ വായ്പ ലഭിച്ചിട്ടുള്ള വ്യവസായങ്ങള്‍ക്ക് പ്രവര്‍ത്തന മൂലധനത്തിനും ആസ്തി സൃഷ്ടിക്കുന്നതിനും പ്രത്യേക വായ്പ നൽകും. കെഎസ്ഐഡിസിയുടെ എല്ലാ ഓപ്പറേറ്റിങ് യൂണിറ്റുകള്‍ക്കും പലിശയും മുതലും തിരിച്ചടക്കുന്നതിന് മൂന്നുമാസത്തെ മൊറോട്ടോറിയം. മൊറോട്ടോറിയത്തിനുശേഷം പിഴപ്പലിശയില്ലാതെ വായ്പ തിരിച്ചടക്കാം. കെഎസ്ഐഡിസിയില്‍നിന്ന് വായ്പയെടുത്ത സംരംഭകരുടെ പിഴപ്പലിശ ആറുമാസത്തേക്ക് പൂര്‍ണമായി ഒഴിവാക്കും. എംഎസ്എംഇകള്‍ക്ക് കെഎസ്ഐഡിസി 50 ലക്ഷത്തിനു മുകളിലുള്ള വായ്പ അനുവദിക്കും. കെഎസ്ഐഡിസിയുടെയും കിന്‍ഫ്രയുടെയും വ്യവസായ പാര്‍ക്കുകളില്‍ സ്ഥലം എടുക്കുന്ന സംരംഭകരുടെ തിരിച്ചടവ് കാലാവധി വര്‍ധിപ്പിക്കും. മുന്‍കൂര്‍ അടയ്ക്കേണ്ട പാട്ടപ്രീമിയം കുറയ്ക്കും.സ്ത്രീകള്‍ക്കും പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കും യുവസംരംഭകര്‍ക്കും പ്രത്യേക പരിഗണന. ഇവര്‍ക്ക് 25 ശതമാനം മാര്‍ജിന്‍ മണി നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.