ആക്റ്റിവിസ്റ്റും ബിഎസ്എൻഎൽ ജീവനക്കാരിയുമായ രഹ്ന ഫാത്തിമയെ ജോലിയിൽ നിന്ന് നിർബന്ധിത വിരമിക്കൽ നൽകി പിരിച്ചു വിട്ടു. രഹ്ന ഫാത്തിമ മതവികാരം വ്രണപ്പെടുത്തിയെന്നും സര്‍വീസ് ചട്ടം ലംഘിച്ചെന്നുമുള്ള അച്ചടക്ക സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. സുപ്രീം കോടതിയുടെ സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് ശബരിമലയില്‍ പോയതിന്റെ പ്രതികാര നടപടിയായാണ് പിരിച്ചുവിടലെന്ന് രഹ്ന ഫാത്തിമ ആരോപിച്ചു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ രഹ്നയെ പൊലീസ് അറസ്റ്റ് ചെയ്യുകയും 18 ദിവസം ജയിലിലടയ്ക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ 18 മാസത്തോളമായി ഇവര്‍ സസ്‌പെന്‍ഷനിലായിരുന്നു. തുടര്‍ നടപടിയായാണ് പിരിച്ചുവിടല്‍ ഉണ്ടായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ബിഎസ്എൻഎല്ലിൽ അസിസ്റ്റന്‍റ് എന്‍ജിനീയറാണ് രഹ്ന ഫാത്തിമ. ശബരിമല ദര്‍ശനത്തിന് എത്തിയ സംഭവം വിവാദമായതിന് പിന്നാലെ ഇവരെ ആദ്യം രവിപുരം ബ്രാഞ്ചില്‍ നിന്ന് പാലാരിവട്ടം ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയിരുന്നു. ബിഎസ്എന്‍എല്ലിന്റെ അന്തസിനെയും വരുമാനത്തെയും രഹ്ന ഫാത്തിമയുടെ പ്രവൃത്തികള്‍ ബാധിച്ചു എന്നാണ് പിരിച്ചുവിടല്‍ ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്.
"പതിനെട്ടാം പടി കയറാൻ ശ്രമിച്ചതിന്, 18 ദിവസത്തെ ജയിൽവാസത്തിനും 18 മാസത്തെ സസ്പെൻഷനും ഒടുവിൽ, എന്റെ ശബരിമല കയറ്റം കാരണം ബിഎസ്എൻഎല്ലിന്റെ ‘സൽപ്പേരും’ വരുമാനവും കുറഞ്ഞു എന്നും, മലക്ക് പോകാൻ മാലയിട്ട് ‘തത്വമസി’ എന്ന് എഴുതിയിട്ട ഫേസ്ബുക് പോസ്റ്റിൽ എന്റെ തുട കണ്ടത് അശ്ലീലമാണ് എന്നും, ചില കസ്റ്റമേഴ്സിന്റെ മതവികാരം വ്രണപ്പെട്ടു എന്നും ആളിക്കത്തിച്ചു എന്നുമെല്ലാമാണ് ബിഎസ്എൻഎൽ സംഘി ഡിസ്പ്ലിനറി അതോറിറ്റി കണ്ടെത്തിയിരിക്കുന്നത്. (കൊറോണ വന്നത് ഞാൻ കാരണമാണ് എന്ന് എന്തോ കണ്ടെത്തിയില്ല, മറന്നുപോയതാകും)"- എന്ന് രഹ്ന ഫാത്തിമ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.