വാളയാര്‍ അതിര്‍ത്തിയിലെത്തിയ മലയാളികള്‍ക്ക് സംസ്ഥാനത്ത് പ്രവേശനം നിഷേധിച്ചുവെന്ന് ആരോപിച്ച് പ്രതിഷേധ സമരം നടത്തിയ കോണ്‍ഗ്രസ് എംഎല്‍എമാരും എംപിമാരും വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശം. വാളയാറിൽ എത്തിയ മലപ്പുറം സ്വദേശിക്കു കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇത്. ആ സമയത്ത് അവിടെയുണ്ടായിരുന്ന പൊതുപ്രവർത്തകർ, മാധ്യമ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരും 14 ദിവസത്തെ നിരീക്ഷണത്തിൽ കഴിയേണ്ടി വരും. കോൺഗ്രസ് എംപിമാരായ വി.കെ. ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, ടി.എൻ. പ്രതാപൻ എന്നിവരും എംഎൽഎമാരായ ഷാഫി പറമ്പിൽ, അനിൽ അക്കര എന്നിവരുമാണ് ഇതോടെ ക്വാറന്റീനിൽ പോകേണ്ടി വരിക.
രോഗിയുമായി അടുത്തിടപഴകിയ ആരോഗ്യ പ്രവർത്തകരും പൊലീസുകാരുമുൾപ്പെടെ ഹൈ റിസ്‌ക് കോൺടാക്ടിലുള്ളവർ നേരത്തെ നിരീക്ഷണത്തിൽ പോയിരുന്നു. മറ്റുള്ളവരെ ലോ റിസ്‌ക് കോൺടാക്ടിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അഞ്ച് ഡിവൈഎസ്പിമാര്‍ കോയമ്പത്തൂര്‍ ആര്‍ഡിഒയും അടക്കം നാനൂറോളം പേര്‍ ക്വാറന്റീനിലാണ്. അമ്പത് മാധ്യമപ്രവര്‍ത്തകരും 100 പോലീസുകാരും ഇതില്‍ ഉള്‍പ്പെടും.