കോട്ടയം: ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത വിനോദസഞ്ചാരികളുടെ കാര്‍ വഴി തെറ്റി തോട്ടിലേക്ക് വീണു. കോട്ടയം കുറുപ്പന്തറക്ക് സമീപം ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് പോകുന്ന ഹൈദരാബാദ് സ്വദേശികളുടെ കാറാണ് അപകടത്തില്‍ പെട്ടത്. കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി.
പുലര്‍ച്ചെയായത് കാരണം നിറഞ്ഞൊഴുകിയ തോട് ഇവരുടെ ശ്രദ്ധയില്‍ പെട്ടില്ല. കാര്‍ പൂര്‍ണ്ണമായും തോട്ടില്‍ മുങ്ങി പോയിരുന്നു. സംഭവ സ്ഥലത്തെ ബഹളം കേട്ട് എത്തിയ നാട്ടുകാരും പെട്രോളിങ്ങിലുണ്ടായിരുന്ന പോലീസുകാരും ചേര്‍ന്നാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്. മെഡിക്കൽ വിദ്യാർഥികളായ ഒരു സ്ത്രീയടക്കം നാല് പേരുണ്ടായിരുന്നു കാറില്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പോലീസും ഫയർഫോഴ്സും സംഭവ സ്ഥലത്തെത്തി 11 മണിയോടെ നാട്ടുകാരുടെ കൂടി സഹായത്തോടെ കാര്‍ പുറത്തെടുത്തു. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് തോട്ടില്‍ നിന്ന് കാര്‍ പുറത്തെടുത്തത്. 200 മീറ്ററോളം ഒഴുകി പോയ കാര്‍ കരയില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. ശേഷം ഡിക്കി തുറന്ന് യാത്രക്കാര്‍ രക്ഷപ്പെടുകയായിരുന്നു. സ്ഥിരമായി അപകടം നടക്കുന്ന സ്ഥലമാണിതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ദിശ വ്യക്തമാക്കുന്ന രീതിയിലുള്ള ബോര്‍ഡുകളൊന്നും ഇവിടെ ഇല്ലെന്നാണ് നാട്ടുകാരുടെ പരാതി.