തിരുവനന്തപുരം: ഐടി പാര്‍ക്കുകളില്‍ മദ്യശാലകള്‍ തുറക്കുന്നതിനുളള നിര്‍ദേശങ്ങള്‍ക്ക് നിയമസഭയുടെ അംഗീകാരം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിനു ശേഷം തുടര്‍നടപടികള്‍ ആരംഭിക്കും. പ്രതിപക്ഷ എംഎല്‍എമാരുടെ എതിര്‍പ്പ് മറികടന്നാണ് തീരുമാനം. ഐടി പാര്‍ക്കുകളില്‍ മദ്യവില്‍പ്പനയ്ക്ക് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് നയപരമായ തീരുമാനമെടുത്തത്. വിദേശകമ്പനികളെ പ്രോത്സാഹിപ്പിക്കാനാണ് നീക്കമെന്നായിരുന്നു അന്ന് നല്‍കിയ വിശദീകരണം.
രണ്ടാം പിണറായി സര്‍ക്കാരിന്റെ തുടക്കകാലത്താണ് എക്‌സൈസ് മന്ത്രി ചട്ടഭേദഗതി നിയമസഭയില്‍ അവതരിപ്പിച്ചത്. ഈ ചട്ടഭേദഗതിക്കാണ് ഇപ്പോള്‍ നിയമസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. ഐടി പാര്‍ക്കുകളില്‍ എഫ് എല്‍ ഫോര്‍ സി ലൈസന്‍സാണ് നല്‍കുക. ക്ലബുകളുടെ മാതൃകയിലാകും പ്രവര്‍ത്തനം. പാര്‍ക്കുകള്‍ക്കകത്തെ കമ്പനി ജീവനക്കാര്‍ക്ക് ക്ലബുകളില്‍ അംഗങ്ങളാകാം. 20 ലക്ഷം രൂപയാണ് ലൈസന്‍സ് ഫീ. രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് പ്രവര്‍ത്തനാനുമതി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഐടി പാര്‍ക്ക് നേരിട്ടോ പ്രമോട്ടര്‍ പറയുന്ന കമ്പനിക്കോ നടത്തിപ്പ് അവകാശം നല്‍കും. ബിയറും വൈനും വിദേശമദ്യവും വിളമ്പാം. വിദേശമദ്യ ചില്ലറ വില്‍പ്പനശാലകള്‍ക്കും ബാറുകള്‍ക്കും നിശ്ചയിച്ചിട്ടുളള ദൂരപരിധി ഇവയ്ക്ക് ബാധകമല്ല. നിയമസഭയുടെ അംഗീകാരം ലഭിച്ചതോടെ പെരുമാറ്റച്ചട്ടം പിന്‍വലിച്ചാലുടന്‍ വിജ്ഞാപനമിറക്കും. അപേക്ഷകള്‍ വരുന്ന മുറയ്ക്ക് ലൈസന്‍സ് അനുവദിക്കാനാണ് തീരുമാനം.