ഡല്‍ഹി: ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പൂര്‍ണ്ണമായി വെളിപ്പെടുത്താത്തതിന് എസ്ബിഐക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ബോണ്ടിന്‍റെ സീരിയല്‍ നമ്പരുകള്‍ ഉടന്‍ തന്നെ വെളിപ്പെടുത്തണമെന്നും തിങ്കളാഴ്ചക്കുള്ളിൽ മറുപടി നൽകണമെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഉത്തരവിട്ടു. ബോണ്ട് നമ്പരുകള്‍ വെളിപ്പെടുത്തിയല്ലെങ്കില്‍ ആരൊക്കെ വാങ്ങി എന്ന് എങ്ങനെ വ്യക്തമാകുമെന്നും കോടതി ചോദിച്ചു.
ബോണ്ട് നല്‍കിയവരുടെ പേര്, തിയ്യതി, എത്ര ബോണ്ട് വാങ്ങി എന്നീ വിശദമായ വിവരങ്ങള്‍ ഉടന്‍ തന്നെ ലഭ്യമാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. 2019 ഏപ്രിൽ 12 മുതൽ 2024 ഫെബ്രുവരി 15 വരെയുള്ള 22 ,217 ബോണ്ടുകളുടെ രേഖകളാണ് കഴിഞ്ഞ ദിവസം എസ്ബിഐ നല്‍കിയത്. ഇവ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നല്‍കണമെന്ന സുപ്രീം കോടതി ഉത്തരവ് എസ്ബിഐ പാലിച്ചില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷൺ ചൂണ്ടികാണിച്ചു. ഇതേ തുടര്‍ന്നാണ് തിങ്കളാഴ്ചക്കുള്ളിൽ മറുപടി നൽകണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് എസ്ബിഐയ്ക്ക് നോട്ടീസ് അയച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബോണ്ടുകളുടെ യുണീക് നമ്പർ ഒഴികെയുള്ള എല്ലാ വിവരങ്ങളും പ്രസിദ്ധീകരിക്കണം. ആകെ 18 .871 കമ്പനികളാണ് ബോണ്ട് വാങ്ങിയത് എന്നാൽ സ്വീകരിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ ലിസ്റ്റില്‍ 20 .421 എൻട്രികളുണ്ട്. ഏറ്റവും കൂടുതല്‍ ബോണ്ട് വാങ്ങി സംഭാവന ചെയ്ത 30 കമ്പനികളില്‍, 14 എണ്ണവും കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് വിധേയരായവരാണ്. ഇത്തരം പൊരുത്തക്കേടുകളെല്ലാം പ്രശാന്ത് ഭൂഷൺ ചൂണ്ടികാണിച്ചിരുന്നു.