ജയ്പൂര്‍: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി രാജ്യസഭയിലേക്ക് നാമനിര്‍ദേശപത്രിക സമർപ്പിച്ചു. രാജസ്ഥാനിൽ നിന്നാണ് സോണിയ ഗാന്ധി മത്സരിക്കുന്നത്. അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും ഉൾപ്പെടെ രാജസ്ഥാനിലെ മുതിര്‍ന്ന കോൺഗ്രസ് നേതാക്കൾക്കൊപ്പമാണ് സോണിയ പത്രിക സമര്‍പ്പിക്കാനെത്തിയത്. മക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയക്കൊപ്പം ഉണ്ടായിരുന്നു. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ഒഴിഞ്ഞ സീറ്റിലേക്കാണ് സോണിയ ഗാന്ധി മത്സരിക്കുന്നത്.
ആരോഗ്യപരമായ കാരണങ്ങളാലാണ് ലോക്‌സഭയിലേക്ക് മത്സരിക്കേണ്ടെന്ന തീരുമാനത്തില്‍ സോണിയാ ഗാന്ധി എത്തിയതെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്നുളള എംപിയാണ് സോണിയാ ഗാന്ധി. ഇത്തവണ സോണിയയ്ക്ക് പകരം റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ മത്സരിച്ചേക്കുമെന്ന് സൂചനകളുണ്ട്. 2006 മുതല്‍ ലോക്‌സഭയില്‍ റായ്ബറേലി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് സോണിയാ ഗാന്ധിയാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉത്തര്‍പ്രദേശില്‍ ജയിച്ച ഏക മണ്ഡലം കൂടിയാണ് റായ്ബറേലി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാജസ്ഥാനിലെ മൂന്ന് രാജ്യസഭ സീറ്റുകളില്‍ ഒരേയൊരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയമുറപ്പുള്ളത്. സോണിയ ഗാന്ധിയുടെ രാജ്യസഭ പ്രവേശനം പ്രവര്‍ത്തകരുടെ ആത്മവീര്യം വര്‍ദ്ധിപ്പിക്കുമെന്ന് രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോതസ്ര പറഞ്ഞു.