തിരുവനന്തപുരം: ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷയും ബോക്‌സിംഗ് മുന്‍ വനിതാ ലോകചാംപ്യന്‍ മേരി കോമും ബ്രിജ് ഭൂഷന്‍ സിംഗിനെതിരായ ഗുസ്തി താരങ്ങളുടെ സമരത്തെ പിന്തുണച്ചില്ലെന്ന് സാക്ഷി മാലിക്. ബ്രിജ് ഭൂഷണില്‍ നിന്ന് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് ഇരുവരോടും വിശദമായി പറഞ്ഞിരുന്നെന്നും വാഗ്ദാനം നല്‍കിയതല്ലാതെ മറ്റൊന്നും അവര്‍ ചെയ്തില്ലെന്നും സാക്ഷി പറഞ്ഞു. തിരുവനന്തപുരത്തെ കനകക്കുന്നില്‍ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംസാരിക്കവെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
'പി ടി ഉഷ മാഡം പ്രതിഷേധം നടക്കുന്ന സ്ഥലത്തെത്തി ഞങ്ങളെ കണ്ടിരുന്നു. വനിതാ ഗുസ്തി താരങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അവരോട് വിശദമായി പറയുകയും ചെയ്തു. അവര്‍ക്ക് ഞങ്ങളെ പിന്തുണയ്ക്കാമായിരുന്നു. എന്നാല്‍ വാഗ്ദാനം നല്‍കിയതല്ലാതെ മറ്റൊന്നും അവര്‍ ചെയ്തില്ല. ഞങ്ങളുടെ പരാതിയെത്തുടര്‍ന്ന് രൂപീകരിച്ച മേല്‍നോട്ട സമിതിയില്‍ അംഗമായിരുന്നു മേരി കോം. പരാതിക്കാരായ വനിതാ ഗുസ്തി താരങ്ങള്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ച് പറയുമ്പോള്‍ മേരി കോം വൈകാരികമായാണ് പ്രതികരിച്ചത്. എന്നും ഞങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും പറഞ്ഞു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും ഞങ്ങള്‍ക്ക് അനുകൂലമായ ഒരു തീരുമാനവും ഉണ്ടായിട്ടില്ല. ഞങ്ങളെ കായിക മേഖലയില്‍ ഏറെ പ്രചോദിപ്പിച്ച മേരി കോമിന്റെ നിശബ്ദത ഏറെ നിരാശയുണ്ടാക്കി'- സാക്ഷി മാലിക് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ലൈംഗികാതിക്രമം നേരിടേണ്ടി വന്ന കായിക താരങ്ങള്‍ക്കുവേണ്ടി പോരാടിയതില്‍ അഭിമാനമുണ്ടെന്ന് പറഞ്ഞ സാക്ഷി മാലിക്, തന്നെപ്പോലുളളവര്‍ അവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയില്ലെങ്കില്‍ ആരാണ് അവര്‍ക്കുവേണ്ടി സംസാരിക്കുകയെന്നും ചോദിച്ചു.