ചെന്നൈ: തമിഴ് നടന്‍ വിജയ് രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കത്തെ രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റാനാണ് തീരുമാനം. ഒരു മാസത്തിനകം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റർ ചെയ്‌തേക്കും. ചെന്നൈയ്ക്ക് സമീപം പനയൂരില്‍ ചേര്‍ന്ന വിജയ് മക്കള്‍ ഇയക്കം നേതൃയോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാഴാഴ്ച്ച നടന്ന യോഗത്തില്‍ വിജയ്യും പങ്കെടുത്തിരുന്നു. മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ വിജയ്യെ പ്രസിഡന്റാക്കി പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനും തുടര്‍നടപടികളുമായി മുന്നോട്ടുപോകാനും തീരുമാനമായെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പാര്‍ട്ടി രൂപീകരണ ചര്‍ച്ചകളില്‍ തമിഴ്‌നാടിനെ കൂടാതെ പുതുച്ചേരി, കേരളം, ആന്ധ്ര, കർണാടക എന്നിവിടങ്ങളിലെ ആരാധകസംഘടനാ നേതാക്കളുമുണ്ടായിരുന്നു. വിജയ് മക്കൾ ഇയക്കത്തിന് നിലവിൽ തമിഴ് നാട്ടിൽ താലൂക്ക് തലങ്ങളിൽ വരെ യൂണിറ്റുകളുണ്ട്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയ് മത്സരിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. എന്നാൽ, 2026-ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് വിജയ് പറഞ്ഞതായാണ് വിവരം.
തമിഴ്നാട്ടിലെ നിയമസഭ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് വിജയ് മക്കൾ ഇയക്കം പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. വായനശാലകൾ, സൗജന്യ ട്യൂഷൻ സെന്ററുകൾ, നിയമസഹായ കേന്ദ്രം എന്നിവ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും ബൂത്ത് കമ്മിറ്റികൾ രൂപീകരിക്കാന്‍ നിര്‍ദേശമുണ്ട്. പാർട്ടി തെരഞ്ഞടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാതെ ഏതെങ്കിലും സഖ്യത്തിന് പിന്തുണ നൽകുമെന്നാണ് സൂചന.