ഡല്‍ഹി: ബംഗാളിൽ ഇന്ത്യ മുന്നണി ഒറ്റക്കെട്ടായി നിന്ന് ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ്. തൃണമൂൽ കോൺഗ്രസുമായുള്ള പ്രശ്നങ്ങളെല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും മമതയും തൃണമൂൽ കോൺഗ്രസുമില്ലാതെ ഇന്ത്യ മുന്നണി സാധ്യമാകില്ലെന്നും ജയ്റാം രമേശ് പറഞ്ഞു. മതയുടെ ലക്ഷ്യം തന്നെ ബിജെപിയെ വീഴ്ത്തുക എന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരത് ജോഡോ ന്യായ് യാത്രയുമായി ബന്ധപ്പെട്ട് അസമിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയ്റാം രമേശ്.
കഴിഞ്ഞ ദിവസം ബംഗാളിൽ കോൺഗ്രസുമായി സഖ്യമില്ലെന്നും ഒറ്റക്ക് മത്സരിക്കുമെന്നും മമതാ ബാനർജി പ്രഖ്യാപിച്ചിരുന്നു. സീറ്റ് വിഭജനത്തിലുള്ള ആശയക്കുഴപ്പം കൊണ്ടാണ് മമത ഇത്തരമൊരു തീരുമാനമെടുത്തത്. മമതയും തൃണമൂൽ നേതാക്കളും കോൺഗ്രസ് നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു പക്ഷേ ചര്‍ച്ചയില്‍ തന്‍റെ നിർദേശങ്ങളൊന്നും അംഗീകരിച്ചില്ലന്ന് മമത ആരോപിച്ചു. തുടര്‍ന്ന് അണികളോട് ഒറ്റയ്ക്ക് മത്സരിക്കാന്‍ തയ്യാറെടുക്കാന്‍ അവർ പറഞ്ഞു. തന്‍റെ പാര്‍ട്ടി ബംഗാളില്‍ ഒറ്റയ്ക്ക് ബിജെപിയെ പരാജയപ്പെടുത്തുമെന്ന് മമത വ്യക്തമാക്കി. താന്‍ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണെന്നും എന്നാല്‍ ബംഗാളിലൂടെ പോകാനിരിക്കുന്ന ന്യായ് യാത്രയെക്കുറിച്ച് ഔദ്യോഗികമായി അറിയിച്ചിട്ടില്ലന്നും മമത പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം പഞ്ചാബില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് തയാറല്ലെന്ന് എഎപിയും അറിയിച്ചു. പഞ്ചാബിലെ പതിമൂന്ന് ലോക്‌സഭാ സീറ്റുകളില്‍ എഎപി ഒറ്റയ്ക്ക് മത്സരിച്ച് ജയിക്കുമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മന്‍ പറഞ്ഞു. ഒറ്റയ്ക്ക് മത്സരിക്കണമെന്ന തീരുമാനം നേരത്തെ തന്നെ അരവിന്ദ് കെജ്രിവാളിനെ അറിയിച്ചിരുന്നെന്നും അദ്ദേഹം അനുമതി നല്‍കിയിയെന്നും പാർട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. കോണ്‍ഗ്രസിനെതിരെ പ്രചാരണം നടത്തിയാണ് പഞ്ചാബില്‍ എഎപി അധികാരത്തിലെത്തിയത്. അതുകൊണ്ടു തന്നെ കോണ്‍ഗ്രസുമായൊരു സഖ്യം ഉണ്ടാക്കിയാല്‍ അത് പാര്‍ട്ടിയ്ക്ക് തിരിച്ചടിയാകുമെന്നാണ് എഎപി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍.