ഡല്‍ഹി: നേതാജിയെ രാഷ്ട്രപുത്രനായി പ്രഖ്യാപിക്കണമെന്ന പൊതു താല്‍പര്യ ഹരജി തള്ളി സുപ്രീംകോടതി. രാജ്യത്ത് എല്ലാവര്‍ക്കും അദ്ദേഹത്തെയും, അദ്ദേഹത്തിന്റെ സംഭാവനകളെയും അറിയാം. അതുകൊണ്ട് കോടതിയില്‍ നിന്നൊരു പ്രഖ്യാപനം നേതാജിക്ക് ആവശ്യമില്ലെന്നും, ബോസിനെപോലുള്ള നേതാക്കൾ എന്നും അനശ്വരരാണെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, കെവി വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് പറഞ്ഞു.
ഇന്ത്യ സ്വാതന്ത്ര്യം നേടിയത് ബോസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ നാഷണൽ ആർമി (ആസാദ് ഹിന്ദ് ഫൗസ്) കാരണമാണെന്ന് കോടതി പ്രഖ്യാപിക്കണമെന്ന പിനക് പാനി മൊഹന്തി സമർപ്പിച്ച പൊതുതാൽപര്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. കൂടാതെ നേതാജിയുടെ മരണം, അദ്ദേഹത്തിന്റെ സംഭാവനകളെ കോണ്‍ഗ്രസ് അംഗീകരിക്കുന്നതിലുള്ള പങ്ക്, ഇവയെല്ലാം ചോദ്യം ചെയ്തായിരുന്നു മൊഹന്തി ഹരജി സമര്‍പ്പിച്ചത്. ബോസിന്റെ ജന്മദിനമായ ജനുവരി 23ന് കേന്ദ്രസർക്കാർ ദേശീയ ദിനമായും നേതാജിയെ രാജ്യത്തിന്റെ പുത്രനായും പ്രഖ്യാപിക്കണമെന്ന് പൊതുതാൽപര്യ ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു കോടതി അംഗീകാരത്തിനപ്പുറമാണ് നേതാജിയെന്നും, അദ്ദേഹത്തെപ്പോലുള്ള മഹാന്മാരായ നേതാക്കളോട് രാജ്യം മുഴുവന്‍ കടപ്പെട്ടിരിക്കുമെന്നും, ജസ്റ്റിസ് കാന്ത് പ്രതികരിച്ചു.
1997-ൽ ബോസിന് 'മരണാനന്തരം' ഭാരതരത്‌ന നൽകുന്നതുമായി ബന്ധപ്പെട്ട തർക്കം സുപ്രീം കോടതിയിൽ എത്തിയിരുന്നു. അന്നത്തെ ഹരജിക്കാരന്‍ ബോസിന് പരമോന്നത സിവിലിയൻ അവാർഡ് നൽകാൻ ഉദ്ദേശിച്ചുള്ള 1992 ലെ പത്രക്കുറിപ്പിൽ മരണാനന്തരം എന്ന വാക്ക് ഉപയോഗിച്ചതിലും, ഇന്ത്യൻ സർക്കാർ ആരോപിക്കപ്പെട്ട റിപ്പോർട്ട് ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെന്നും വാദിച്ചു. 1945 ഓഗസ്റ്റിൽ അഫ്ഗാനിസ്ഥാനിലേക്ക് പോകവേ തായ്‌വാനിലുണ്ടായ വിമാനാപകടത്തിലായിരുന്നു ബോസിന്റെ മരണം. അന്ന് ബോസിന്റെ കുടുംബവും പ്രഖ്യാപനത്തില്‍ അതൃപ്തി അറിയിച്ചിരുന്നു. കൂടാതെ അവാർഡ് സ്വീകരിക്കാനുള്ള വിസമ്മതം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ബോസിന്റെ തിരോധാനമോ മരണമോ സംബന്ധിച്ച പ്രശ്നങ്ങൾ കോടതിയില്‍ ഉന്നയിക്കേണ്ടതില്ലെന്നും, ഇത്തരം വിഷങ്ങള്‍ ഉന്നയിക്കുന്നതിനു മുന്‍പ് 1997ലെ വിധി വായിച്ചിരിക്കമെന്നും കോടതി പറഞ്ഞു.