ചെന്നൈ: തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് അന്ത്യാഞ്ജലിയർപ്പിച്ച് മടങ്ങുമ്പോള്‍ തമിഴ് സൂപ്പര്‍താരം വിജയിക്ക് ജനക്കുട്ടത്തില്‍ നിന്ന് ചെരുപ്പേറ്. വിജയകാന്തിന്റെ ആരോഗ്യ സ്ഥിതി മോശമായപ്പോള്‍ വിജയ് ഒരു അന്വേഷണം പോലും നടത്തിയില്ലെന്നതാണ് ഫാൻസുകാരുടെ പ്രകോപനത്തിനു കാരണം. ഇന്നത്തെ സൂപ്പര്‍ സ്റ്റാര്‍ വിജയിയെ താര പദവിയിലെത്തിച്ചത് ക്യാപ്റ്റന്‍ വിജയകാന്താണ്. കരിയറിന്‍റെ തകര്‍ച്ചയില്‍ വിജയിയെ കൈപിടിച്ചുയര്‍ത്തിയ അദ്ദേഹത്തെ മറന്നോ എന്ന ചോദ്യം തമിഴ് സോഷ്യല്‍ മീഡിയയില്‍ നേരത്തെ ഉയര്‍ന്നിരുന്നു.
വീഡിയോ വൈറൽ ആയതോടെ വിജയ് ആരാധകരും, ഇതര ഫാൻസുകാരും വിജയ്ക്ക് പിന്തുണയുമായി എത്തി. പക്ഷെ വിജയകാന്ത് ആരാധകര്‍ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അന്തിമോപചാരമർപ്പിച്ച് കാറിലേക്ക് കയറാൻ പോകുന്നതിനിടെയാണ് ആൾക്കൂട്ടത്തിൽ നിന്നും ഒരാൾ ചെരുപ്പ് എറിയുന്നത്. എറിഞ്ഞത് ആരാണെന്നു ഇതുവരെ വ്യക്തമായിട്ടില്ല. കുറച്ച് കാലമായി വിജയിക്കെതിരെ കടുത്ത രോഷത്തിലാണ് വിജയകാന്ത് ആരാധകര്‍. സംഭവത്തിനു പിന്നില്‍ ഇതു തന്നെ ആയിരിക്കണം എന്നാണ് വിവരം. അദ്ദേഹത്തിന്റെ തലയുടെ പുറകില്‍ കൂടി ചെരുപ്പ് പോകുന്നത് ദൃശ്യങ്ങളില്‍ കാണാം. ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണം എന്നാണ് വിജയ് ആരാധകരുടെ ആവശ്യം.
1992ല്‍ നാളെയെ തീര്‍പ്പ് എന്ന സിനിമയിലൂടെ വിജയ് നായകനായി എത്തിയത്. സിനിമ സംവിധാനം ചെയ്തത് അദ്ദേഹത്തിന്‍റെ പിതാവ് എസ് സി ചന്ദ്രശേഖര്‍ തന്നെയായിരുന്നു. ചിത്രം വലിയ പരാജയമായതിനെ തുടര്‍ന്ന് കുടുംബം വന്‍ കടക്കെണിയിലായി. ഈ സമയത്ത് വിജയകാന്തിനൊപ്പം ചിത്രം ചെയ്യുന്നത് വിജയിയുടെ കരിയറിന് ഗുണം ചെയ്യുമെന്ന് അദ്ദേഹത്തിന്റെ പിതാവ് കരുതി. അങ്ങനെ പിതാവിന്‍റെ അഭ്യര്‍ഥനപ്രകാരം വിജയ് നായകനായ അടുത്ത ചിത്രത്തില്‍ വിജയകാന്ത് അഭിനയിച്ചു. ശേഷം ഇരുവരും ഒന്നിച്ച സെന്ധൂരപാണ്ടി വന്‍ ഹിറ്റാകുകയും ചെയ്തു. വിജയകാന്ത് അന്ന് വലിയ സഹായമാണ് ചെയ്തതെന്നും അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കില്‍ വിജയ് എന്ന താരം ഉണ്ടാകുമായിരുന്നില്ലെന്നും ഒരിക്കല്‍ ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു. ആക്ഷന്‍ ഹീറോയായി തിളങ്ങിയിരുന്ന സമയത്ത് വിജയ് കാന്ത് ഒരു ആക്ഷന്‍ പോലും ഇല്ലാതെയായിരുന്നു പടം ചെയ്തത്. അന്ന് അദ്ദേഹം ചിത്രത്തിന് പ്രതിഫലം പോലും വാങ്ങാതെയായിരുന്നു അഭിനയിച്ചത്.