ഡല്‍ഹി: പുതുതായി തെരഞ്ഞെടുക്കപ്പെട്ട ദേശീയ ഗുസ്തി ഫെഡറേഷന്‍ ഭരണസമിതി പിരിച്ചുവിട്ട് കേന്ദ്ര കായിക മന്ത്രാലയം. ദേശീയ മത്സരങ്ങൾ തിടുക്കത്തിൽ പ്രഖ്യാപിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഗുസ്തി ഫെഡറേഷനെ സസ്പെൻഡ് ചെയ്തത്. ഫെഡറേഷന്റെ ഭരണഘടനയിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായിരുന്നു ഭരണസമിതിയുടേ തീരുമാനങ്ങൾ എന്ന് കായിക മന്ത്രാലയം ചൂണ്ടിക്കാട്ടി. ഗുസ്തി താരങ്ങളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് നിർണായക നടപടി. ഫെഡറേഷനില്‍ നിന്ന് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് റദ്ദാക്കി. കേന്ദ്രത്തിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഒളിമ്പിക് മെഡൽ ജേതാവ് ബജ്രംഗ് പുനിയ പറഞ്ഞു.
ലൈംഗികാതിക്രമ കേസിലെ പ്രതിയും മുന്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ അടുത്ത സഹായിയായ സഞ്ജയ് സിംഗ് വ്യാഴാഴ്ചയാണ് പുതിയ പ്രസിഡന്റായി നിയമിക്കപ്പെട്ടത്. ഇതിനു പിന്നാലെ ഗുസ്തി താരങ്ങള്‍ പ്രതിഷേധം ശക്തമാക്കി രംഗത്തെത്തിയിരുന്നു. ഒളിംപിക്സ് മെഡല്‍ ജേതാവ് സാക്ഷി മാലിക് വൈകാരികമായി വിരമിക്കല്‍ പ്രഖ്യാപിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബജ്റങ് പുനിയ പത്മശ്രീ പുരസ്കാരം പ്രധാനമന്ത്രിയുടെ വസതിക്കുമുന്‍പില്‍ ഉപേക്ഷിച്ചു. ഗുസ്തി താരം വിരേന്ദര്‍ സിങ് പത്മശ്രീ പുരസ്കാരം തിരിച്ചുനല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതോടെ സാക്ഷി മാലിക്കുൾപ്പെടെയുള്ള ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് രംഗത്തെത്തിയത്. പ്രതിഷേധം ശക്തമായതോടെ കേന്ദ്രം ഇടപെടാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
ബ്രിജ് ഭൂഷണെയും അദ്ദേഹത്തിന്റെ അടുത്ത അനുയായികളെയും ഗുസ്തി ബോഡിയിൽ നിന്ന് ഒഴിവാക്കിയാല്‍ താന്‍ പത്മശ്രീ തിരിച്ചെടുക്കാന്‍ തയ്യാറാണെന്ന് ബജ്‌രംഗ് പുനിയ പറഞ്ഞിരുന്നു. എന്നാല്‍ ബ്രിജ് ഭൂഷണും അദ്ദേഹത്തിന്റെ സഹായികൾക്കും എതിരെ സര്‍ക്കാര്‍ നടപടി എടുക്കാതെ താന്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നാണ് സാക്ഷി മാലിക്കിന്റെ നിലപാട്.