ഡല്‍ഹി: ജീവനൊടുക്കാന്‍ അനുവാദം തേടി യുപിയിലെ വനിതാ ജഡ്ജി സുപ്രീം കോടതിയില്‍. ജില്ലാ ജഡ്ജിയിൽ നിന്നും അദ്ദേഹത്തിന്റെ അസോസിയേറ്റുകളിൽ നിന്നും ലൈംഗികാതിക്രമം നേരിട്ടെന്നും പരാതിയില്‍ നടപടിയില്ലെങ്കില്‍ തന്നെ മരിക്കാന്‍ അനുവദിക്കണമെന്നും വനിതാ ജഡ്ജി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂടിന് അയച്ച തുറന്ന കത്തില്‍ പറയുന്നു. ജഡ്ജിയുടെ ആരോപണത്തിൽ ഡിവൈ ചന്ദ്രചൂട് റിപ്പോര്‍ട്ട് തേടി. അലഹബാദ് ഹൈക്കോടതിയുടെ ആഭ്യന്തര പരാതിപരിഹാര സമിതി നടത്തുന്ന അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിർദേശം.
'ദയവുചെയ്ത് എന്റെ ജീവിതം മാന്യമായ രീതിയില്‍ അവസാനിപ്പിക്കാന്‍ അനുവദിക്കൂ' എന്നാണ് വനിതാ ജഡ്ജി കത്തില്‍ ആവശ്യപ്പെടുന്നത്. ഇത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് ചീഫ് ജസ്റ്റിസ് റിപ്പോർട്ട് തേടിയത്. നേരത്തെ ജില്ലാ ജഡ്ജിക്കെതിരെയുള്ള ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. അന്വേഷണം നടത്തുന്നത് ഹൈക്കോടതിയുടെ ആഭ്യന്തര പരാതിപരിഹാര സമിതിയാണെന്നും സുതാര്യമായ അന്വേഷണത്തിന് ജഡ്ജിനെ സ്ഥലം മാറ്റണമെന്നുമായിരുന്നു ഹർജി. ഇതിനുപിന്നാലെയാണ് ജഡ്ജി തുറന്ന കത്തെഴുതിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ആരോപണവിധേയനായ ജഡ്ജിയുടെ നിയന്ത്രണത്തിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. അവരുടെ കീഴുദ്യോഗസ്ഥരാണ് സാക്ഷികള്‍. അതിന്‍റെ ഫലമെന്താകുമെന്ന് എല്ലാവർക്കും ഊഹിക്കാം. സ്വയം നീതി ലഭ്യമാക്കാനാകാതെ ഞാൻ എങ്ങനെ മറ്റുള്ളവർക്ക് നീതി നൽകും? ഇനി ജീവിക്കാന്‍ ആഗ്രഹമില്ല. കഴിഞ്ഞ ഒന്നര വര്‍ഷം കൊണ്ട് ചലിക്കുന്ന ജഡമായി മാറി. ഒരു മാലിന്യം പോലെയാണ് എന്നെ പരിഗണിച്ചത്. ഇനി ജീവിതത്തില്‍ ഒരു ലക്ഷ്യവുമില്ല. ആത്മാഭിമാനത്തോടെ ജീവനൊടുക്കാൻ അനുവദിക്കണം'- വനിത ജഡ്ജി കത്തില്‍ പറയുന്നു.