ഡല്‍ഹി: സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജിയും തമിഴ്‌നാട് മുന്‍ ഗവര്‍ണറുമായ ജസ്റ്റിസ് എം ഫാത്തിമാ ബീവി അന്തരിച്ചു. 96 വയസായിരുന്നു. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് മൂന്നുദിവസം മുന്‍പാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പത്തനംതിട്ടയിലെ വീട്ടില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു അവര്‍. സുപ്രീംകോടതി ജഡ്ജിയാകുന്ന ആദ്യ മുസ്ലീം വനിതയും ഫാത്തിമാ ബീവിയാണ്. പിന്നാക്ക വിഭാഗം കമ്മീഷന്റെ ആദ്യ അധ്യക്ഷയായും കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പത്തനംതിട്ടയില്‍ അണ്ണാവീട്ടില്‍ മീരാസാഹിബിന്റെയും ഖദീജ ബീവിയുടെയും മകളായി 1927 ഏപ്രില്‍ 30-നാണ് ഫാത്തിമ ബീവി ജനിച്ചത്. പത്തനംതിട്ടയിലെ ടൗണ്‍ സ്‌കൂളിലും കാത്തോലിക്കേറ്റ് ഹൈസ്‌കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് കെമിസ്ട്രിയില്‍ ബിരുദം നേടി. അതിനുശേഷം തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് എല്‍എല്‍ബി പാസായി. 1950 നവംബര്‍ പതിനാലിനാണ് അവര്‍ അഭിഭാഷകയായി എന്റോള്‍ ചെയ്തത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേവര്‍ഷം ബാര്‍ കൗണ്‍സില്‍ പരീക്ഷയില്‍ ഒന്നാമതെത്തി. 1958-ലാണ് മുന്‍സിഫ് ജഡ്ജിയായി നിയമിതയായത്. 1968-ല്‍ സബ് ജഡ്ജായും 1972-ല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റായും സ്ഥാനക്കയറ്റം ലഭിച്ചു. 1974-ല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജിയായി. 1983-ലാണ് ഹൈക്കോടതി ജഡ്ജിയായത്. 1989-ല്‍ രാജ്യത്തെ ആദ്യത്തെ വനിതാ ജസ്റ്റിസായി സുപ്രീംകോടതിയില്‍ നിയമിതയായി. മൂന്നുവര്‍ഷത്തിനുളളില്‍ വിരമിച്ചു. 1997 മുതല്‍ 2001 വരെ തമിഴ്‌നാട് ഗവര്‍ണറായി പ്രവര്‍ത്തിച്ചു. ഈ വര്‍ഷം ആദ്യം കേരള സര്‍ക്കാര്‍ 'കേരള പ്രഭ' പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.