കേരള കോണ്‍ഗ്രസ് (ബി) നേതാവ് കെ ബി ഗണേഷ് കുമാറിനെ മന്ത്രിയാക്കി മുഖം മിനുക്കാൻ നോക്കിയാൽ വെളുക്കാൻ തേച്ചത് പാണ്ടായത് പോലെയാകുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. 'സ്വഭാവ ശുദ്ധിയില്ലാത്തവരെയാണോ മന്ത്രിയാക്കുന്നത്, ഉടുപ്പ് മാറുന്നതുപോലെ ഭാര്യയെ മാറുന്നയാളാണ് ഗണേഷ്, ഭാര്യയുടെ അടിമേടിക്കുന്നയാൾ, ഗണേഷ് കുമാറും അച്ഛനും കൂടി ട്രാൻസ്പോർട്ട് വകുപ്പ് തന്നെ മുടിപ്പിച്ചു. വകുപ്പ് ചോദിച്ച് മേടിക്കുന്നത് കറന്നു കുടിക്കാനാണ്. ഞാനിത് പറയുന്നത് ഈ രാജ്യത്ത് നേര് പറയാനെങ്കിലും ഒരാൾ വേണ്ടേ എന്നതുകൊണ്ടാണ്’- എന്ന രൂക്ഷ വിമര്‍ശനമാണ് വെള്ളാപ്പള്ളി നടത്തിയിരിക്കുന്നത്. കണിച്ചുകുളങ്ങരയിലെ വീട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാകുന്നതിന് ആഴ്ചകൾ മാത്രം ശേഷിക്കെയാണ് പുനഃസംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാകുന്നത്. പുനസംഘടനയെ കുറിച്ച് മുന്നണി ചര്‍ച്ചചെയ്തിട്ടില്ലെന്നും, മുന്നണി ധാരണകളെല്ലാം പാലിക്കുമെന്നാണ് വിഷയത്തിലെ ഇടത് മുന്നണിയുടെ നിലപാട്. മുന്നണിയിലെ ധാരണപ്രകാരം ജനാധിപത്യ കേരള കോണ്‍ഗ്രസിന്‍റെ എംഎല്‍എയായ ഗതാഗത മന്ത്രി ആന്‍റണി രാജുവിന് ശേഷം ഗണേഷ് കുമാറാണ് മന്ത്രിയാകേണ്ടത്.
ഒറ്റ എംഎൽഎ ഉള്ള നാല് പാര്‍ട്ടികളാണ് എൽഡിഎഫിലുള്ളത്. രണ്ടരവര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിടുമെന്നതാണ് മുൻ ധാരണ. അതിലപ്പുറം ഉയരുന്ന അവകാശവാദങ്ങൾക്കോ ഏതെങ്കിലും തരത്തിലുള്ള എതിരഭിപ്രായങ്ങൾക്കോ പ്രസക്തിയില്ലെന്ന് മുന്നണി നേതൃത്വം അടിവരയിട്ടിട്ടുണ്ട്. നവംബര്‍ 20 ന് കാലാവധി തികയുന്ന മുറയ്ക്ക് മാറ്റം ഉണ്ടാകും.