ഡല്‍ഹി: പാര്‍ലമെന്റില്‍ അവതരിപ്പിച്ച വനിതാ സംവരണ ബില്ലിന്മേലുളള ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ച് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷയും പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണുമായ സോണിയാ ഗാന്ധി. വനിതാ സംവരണം മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്വപ്‌നമായിരുന്നെന്നും ബില്ലിനെ പിന്തുണയ്ക്കുന്നുവെന്നും സോണിയാ ഗാന്ധി പറഞ്ഞു. ബില്‍ എത്രയും വേഗം പാസാക്കണമെന്നും സംവരണം നടപ്പിലാക്കുന്നതിലെ കാലതാമസം വനിതകളോടുളള അനീതിയാണെന്നും സോണിയാ ഗാന്ധി ലോക്‌സഭയില്‍ പറഞ്ഞു. വനിതാ സംവരണത്തില്‍ ഒബിസി ഉപസംവരണം വേണമെന്നും സോണിയാ ഗാന്ധി ആവശ്യപ്പെട്ടു.
അതേസമയം ബിജെപി ഒബിസി ഉപസംവരണം വേണമെന്ന ആവശ്യത്തെ എതിര്‍ത്തു. നിലവില്‍ പാര്‍ലമെന്റിലും നിയമസഭയിലും സംവരണമില്ലെന്നും സോണിയാ ഗാന്ധി രാഷ്ട്രീയ നിലപാടുകള്‍ക്ക് അതീതമായി സംസാരിക്കുമെന്നാണ് കരുതിയതെന്നും നിഷികാന്ത് ദുബെ പറഞ്ഞു. ഇത് ബിജെപിയുടെയും മോദിയുടെയും ബില്ലാണെന്നും വനിതാ സംവരണ ബില്ലിനെ കോണ്‍ഗ്രസ് ലോലിപ്പോപ്പായാണ് ഉപയോഗിക്കുന്നതെന്നും നിഷികാന്ത് ദുബെ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസം കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ് വാളാണ് വനിതാ സംവരണ ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. വനിതാ സംവരണം നിലവില്‍ വന്നാല്‍ ലോക്‌സഭയിലെ വനിതാ എംപിമാരുടെ എണ്ണം 81-ല്‍ നിന്ന് 181 ആയി ഉയരുമെന്ന് അര്‍ജുന്‍ റാം മേഘ് വാള്‍ പറഞ്ഞു. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംവരണം നടപ്പിലാകില്ലെന്നും മണ്ഡല പുനര്‍നിര്‍ണയത്തിനു ശേഷം മാത്രമേ വനിതാ സംവരണം നടപ്പിലാക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സീറ്റം സംവരണം ചെയ്യുന്ന ബില്ല് രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2010 മാര്‍ച്ച് 9-ന് രാജ്യസഭ പാസാക്കിയിരുന്നു. എന്നാല്‍ സമാജ് വാദി പാര്‍ട്ടിയുടെയും ആര്‍ജെഡിയുടെയും ബിഎസ്പിയുടെയും ശക്തമായ എതിര്‍പ്പുണ്ടായതിനെതുടര്‍ന്ന് ബില്ല് ലോക്‌സഭ പരിഗണിച്ചില്ല.