ജമ്മു കശ്മീരില്‍ എപ്പോൾ വേണമെങ്കിലും തെരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. വോട്ടർപട്ടിക പുതുക്കൽ നടന്നുകൊണ്ടിരിക്കുകയായിരുന്നു. അത് ഏതാണ്ട് പൂര്‍ത്തിയായി. ബാക്കി ഭാഗം ഉടന്‍ പൂര്‍ത്തിയാക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുള്ളത്. അതിനുശേഷം എന്ന് തെരഞ്ഞെടുപ്പ് നടത്തണമെന്നും കമ്മീഷനാണ് തീരുമാനിക്കേണ്ടത്. മൂന്ന് തെരഞ്ഞെടുപ്പുകളാണ് ഇനി നടക്കാനിരിക്കുന്നത്. അതില്‍, ജില്ലാ വികസന കൗൺസിൽ തെരഞ്ഞെടുപ്പ് ഇതിനകം നടന്നു കഴിഞ്ഞു. ലേയിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞു. കാർഗിൽ ഹിൽ ഡെവലപ്‌മെന്റ് കൗൺസിൽ തെരഞ്ഞെടുപ്പ് ഈ മാസം അവസാനത്തോടെ നടക്കും. പിന്നാലെ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും നടത്തും എന്ന് കേന്ദ്ര സര്‍ക്കാറിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു.
എന്നാല്‍, ജമ്മു കശ്മീരിന് സംസ്ഥാന പദവി എന്ന് തിരികെ നല്‍കുമെന്ന കാര്യത്തില്‍ ഇപ്പോള്‍ ഒരു തീരുമാനം പറയാനാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. നിലവിലെ ക്രമീകരണം അവസാനിപ്പിക്കേണ്ടതുണ്ടെന്നും കശ്മീരിൽ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനുള്ള സമയക്രമം വ്യക്തമാക്കണമെന്നും ചൊവ്വാഴ്ച ഹർജികൾ പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു.