ചൈനയ്‌ക്കെതിരെ ഇന്ത്യ കർശന നിലപാടു സ്വീകരിക്കണമെന്ന് കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. 'പ്രശ്നങ്ങളുണ്ടാകുമ്പോൾ ചൈനയെ പ്രതിഷേധം അറിയിച്ചതുകൊണ്ടു മാത്രം ഒരു കാര്യവുമില്ല. ചൈനീസ് പാസ്പോർട്ടുള്ള ടിബറ്റുകാർക്ക് ഇനി മുതൽ സ്റ്റേപിൾഡ് വീസ നൽകണം. തയ്‌വാനെയും ടിബറ്റിനെയും ചൈനയുടെ ഭാഗമായി അംഗീകരിക്കരുത്. അല്ലാതെ കേവലമൊരു പ്രതിഷേധം അറിയിച്ചതുകൊണ്ടു മാത്രം ആയില്ല. നമ്മുടെ അതൃപ്തി അറിയിക്കാൻ വേറൊരു മാർഗവുമില്ലെന്നാണോ വിദേശകാര്യ മന്ത്രാലയം പറയുന്നത്? ഏക ചൈന നയത്തിന് നൽകിവരുന്ന പിന്തുണ പിന്‍വലിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ എന്തുകൊണ്ട് ചെയ്തുകൂടാ?' തരൂര്‍ ചോദിച്ചു.
ദക്ഷിണ ടിബറ്റ് എന്ന് ചൈന വിശേഷിപ്പിക്കുന്ന അരുണാചൽ പ്രദേശ്, 1962ലെ ഇന്ത്യ–ചൈന യുദ്ധത്തിൽ പിടിച്ചെടുത്ത അക്‌സായ് ചിൻ എന്നിവ തങ്ങളുടെ പ്രദേശമാണെന്നാണ് ചൈനയുടെ അവകാശവാദം. ഈ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി മാപ്പ് പ്രസിദ്ധീകരിച്ച സംഭവത്തില്‍ നയതന്ത്ര ചാനൽ വഴി ചൈനയോട് ശക്തമായ പ്രതിഷേധം അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ഇതൊരു പുതിയ സംഭവമല്ലെന്നും 1950-കളിൽത്തന്നെ ആരംഭിച്ചതാണെന്നും തരൂര്‍ പറഞ്ഞു. വെറുതെ ചില യുക്തിഹീനമായ അവകാശവാദങ്ങൾ ഉന്നയിച്ചതുകൊണ്ടു മാത്രം ഒരു രാജ്യത്തിന്റെ ഭൂപ്രദേശം മറ്റൊരാളുടെതാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംഭവത്തില്‍ വലിയ പ്രതിഷേധമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്.
'2,000 ചതുരശ്ര കിലോമീറ്റർ ഭൂമിയാണ് ലഡാക്കില്‍ ചൈന കയ്യേറിയിരിക്കുന്നതെന്നും, അത് തിരിച്ചുപിടിക്കാന്‍ എന്തു ചെയ്തുവെന്നാണ് മോദി ആദ്യം പറയേണ്ടതെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. 'ചൈന കടന്നു കയറി എന്നത് ലഡാക്കിലെ എല്ലാവർക്കുമറിയാം. സംഭവത്തിന്റെ നിജസ്ഥിതി രാജ്യത്തെ ജനങ്ങളോട് ബോധ്യപ്പെടുത്താന്‍ മോദിയോട് പലകുറി ആവശ്യപ്പെട്ടിരുന്നു. അപ്പോഴെല്ലാം, ഒരിഞ്ചു ഭൂമിയും ലഡാക്കിൽ നമുക്ക് നഷ്ടപ്പെട്ടിട്ടില്ല എന്ന പച്ചക്കള്ളമാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഇപ്പോഴിതാ ചൈന മാപ്പും പ്രസിദ്ധീകരിച്ചിരിക്കുന്നു. ഇനിയെങ്കിലും പ്രധാനമന്ത്രി വാ തുറക്കണം, മറുപടി പറയണം' എന്ന് രാഹുല്‍ ഗാന്ധിയും പറഞ്ഞു.