മലയാളസിനിമയുടെ ഏറ്റവും നല്ല കാലഘട്ടത്തിലൂടെയാണ് തന്റെ തലമുറ പൊയ്ക്കൊണ്ടിരിക്കുന്നതെന്ന് ഫഹദ് ഫാസിൽ. അതിന് ഏറ്റവും വലിയ കാരണമായി താൻ കാണുന്നത് കഴിഞ്ഞ കുറേ വർഷങ്ങളായി കേരളത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റമാണെന്നും, ആ മാറ്റത്തിൽ ആദ്യം കാണുന്നത് കേരളത്തിലെ വിനോദസഞ്ചാരമേഖലയുടെ വളർച്ചയാണെന്നും ഫഹദ് പറഞ്ഞു. തിരുവനന്തപുരത്ത് കേരള ടൂറിസം വകുപ്പ് സംസ്ഥാനതല ഓണാഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കേരളത്തിലെ ടൂറിസം വളർന്നപ്പോൾ അതിനോടനുബന്ധമായി വേറെയും ഇൻഡസ്ട്രികൾ വളർന്നു. ഞാനതിൽ ഏറ്റവും കൂടുതൽ നേട്ടം കാണുന്നത് മലയാള സിനിമയ്ക്കാണ്. കുമ്പളങ്ങി നൈറ്റ്സ് ആയാലും മഹേഷിന്റെ പ്രതികാരമായാലും. കുമ്പളങ്ങി എന്ന സ്ഥലമില്ലെങ്കിൽ കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയില്ല. ഇടുക്കിയില്ലെങ്കിൽ മഹേഷിന്റെ മഹേഷിന്റെ പ്രതികാരമില്ല. കുട്ടനാടില്ലെങ്കിൽ ആമേനില്ല. ഇത്രയും സ്ഥലങ്ങൾ മലയാളക്കരയിലുള്ളപ്പോൾ മലയാളത്തിന്റെ കഥ തന്നെയാണ് പറയേണ്ടത്' ഫഹദ് ഫാസിൽ പറഞ്ഞു.
ഇപ്പോൾ ഇന്ത്യയിലാദ്യമായി സിനിമാ ടൂറിസം വരാൻ പോവുകയാണ്. അതിന് എല്ലാ രീതിയിലുള്ള സഹകരണവും സഹായവും താൻ സർക്കാരിനും മന്ത്രി മുഹമ്മദ് റിയാസിനും പ്രഖ്യാപിക്കുന്നു. ടൂറിസത്തിനൊപ്പം തന്നെ വളരേണ്ടവയാണ് സിനിമയടക്കമുള്ള സാംസ്കാരിക പ്രവർത്തനങ്ങളെന്നും ഫഹദ് ഫാസിൽ കൂട്ടിച്ചേർത്തു.