ചിന്നക്കനാലിൽ നിന്നും പിടികൂടി കളക്കാട് മുണ്ടൻ തുറൈ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പന്‍ എന്ന കാട്ടാനയുടെ ആരോഗ്യത്തിനായി വിനായക ചതുർഥി ദിനത്തിൽ തേങ്ങയുടച്ച് പ്രാർത്ഥന. തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലായിരുന്നു ആനയ്ക്ക് വേണ്ടി അരിക്കൊമ്പൻ ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ പൂജ നടത്തിയത്. ആനയുടെ ആയുസിനും ആരോഗ്യത്തിനും വേണ്ടിയായിരുന്നു വഴിപാട്. അരിക്കൊമ്പനെ കേരളത്തിലേക്ക് തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒപ്പുശേഖരണവും തുടങ്ങി. വാവ സുരേഷ് അടക്കമുള്ളവർ പ്രാത്ഥനയിലും പ്രതിഷേധത്തിലും പങ്കെടുത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അരിക്കൊമ്പന്‍റെ മോചനത്തിനായി കേരളത്തിലെ മുഴുവൻ ജില്ലകളിൽ നിന്നുമായി 14 ലക്ഷം പേരുടെ ഒപ്പു ശേഖരിക്കുന്ന ഭീമ ഹർജിയുടെ ഉദ്ഘാടനമാണ് നടന്നത്. വരും നാളുകളിൽ അരിക്കൊമ്പനെ കേരളത്തിലേക്ക് തിരികെയെത്തിക്കാൻ വേണ്ടി സംസ്ഥാനമാകെ പ്രവർത്തനങ്ങളാരംഭിക്കുമെന്ന് വാവ സുരേഷ് പറഞ്ഞു. അരിക്കൊമ്പൻ ആനക്കൂട്ടത്തിലുണ്ടെന്ന് പറഞ്ഞ് കാണിക്കുന്ന ചിത്രങ്ങൾ യഥാർത്ഥമല്ലെന്നാണ് ഫാന്‍സിന്‍റെ വാദം. എന്നാല്‍, കേരളത്തില്‍ നടക്കുന്ന ബഹളൊന്നുമറിയാതെ അരിക്കൊമ്പന്‍ കോതയാറില്‍ സുഖമായി കഴിയുന്നുവെന്നാണ് തമിഴ്നാട് വനംവകുപ്പ് അറിയിച്ചത്.