നീതി ലഭ്യമാക്കുന്നതിനുള്ള തടസ്സങ്ങൾ ഇല്ലാതാക്കുക എന്നതാണ് ഇന്ത്യൻ ജുഡീഷ്യറിയുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയെന്ന് ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ്. കൂടാതെ, എല്ലാവരേയും ഉൾക്കൊള്ളുന്ന അവസാനത്തെ പൌരനും പ്രാപ്യമാകുന്ന ഒന്നായി ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ മാറണമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി ബാർ അസോസിയേഷൻ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങൾക്ക് കൂടുതൽ പ്രാപ്യവും ചെലവ് കുറഞ്ഞതുമായ ഒരു ജുഡീഷ്യൽ സംവിധാനം സൃഷ്ടിക്കുകയാണ് നമ്മുടെ ലക്ഷ്യം. നീതി ലഭ്യമാക്കുന്നതില്‍ നടപടിക്രമപരമായ തടസ്സങ്ങൾ മറികടക്കാൻ സാങ്കേതികവിദ്യയുടെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ഇതുവരെ സുപ്രീം കോടതിയുടെ 9,423 വിധികൾ പ്രാദേശിക ഭാഷകളിലേക്ക് വിവർത്തനം ചെയ്യാന്‍ കഴിഞ്ഞുവെന്നത് വലിയ നേട്ടമാണ്. ഈ വർഷം മാർച്ച് മുതൽ ജൂൺ വരെ 19,000 കേസുകളാണ് സുപ്രീം കോടതി തീർപ്പാക്കിയത്. ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. കോടതികളില്‍ നിന്നും നീതി ലഭിക്കുമെന്ന വിശ്വാസം രാജ്യത്തെ അവസാനത്തെ പൌരനും ഉണ്ടാവണം. കോടതികളെ സമീപിക്കുന്നതിൽ നിന്ന് പൗരന്മാരെ തടയുന്ന കാര്യങ്ങള്‍ കണ്ടെത്തി, അവ ഇല്ലാതാക്കി, അവരെ നീതിയുടെ പാതയിലേക്ക് കൈപിടിച്ചുയര്‍ത്തണം -ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
27 അഡീഷണൽ കോടതികൾ, നാല് രജിസ്ട്രാർ കോടതി മുറികൾ, അഭിഭാഷകർക്കും മറ്റുമുള്ള മതിയായ സൗകര്യങ്ങൾ എന്നിവയെല്ലാം ഉള്‍കൊള്ളുന്ന കൂടുതല്‍ വിശാലമായ കെട്ടിടം നിർമ്മിച്ച് സുപ്രീം കോടതി വിപുലീകരിക്കാനുള്ള പദ്ധതിയെക്കുറിച്ചും ചീഫ് ജസ്റ്റിസ് സംസാരിച്ചു. 'മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഉറപ്പു വരുത്താന്‍ മുൻഗണനാ അടിസ്ഥാനത്തിൽ നമ്മുടെ കോടതികളുടെ അടിസ്ഥാന സൗകര്യങ്ങൾ പുനഃപരിശോധിക്കേണ്ടതുണ്ട്. സാങ്കേതികവിദ്യയെ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കേണ്ടതുണ്ട്. ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ നവീനവും നൂതനവുമായ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കേണ്ടതുണ്ട് - അദ്ദേഹം വ്യക്തമാക്കി.