ഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ സുപ്രീംകോടതിയില്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അപകീര്‍ത്തി കേസില്‍ മാപ്പുപറയില്ലെന്നും തനിക്കെതിരായ കേസ് അസാധാരണമാണെന്നും രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി ശിക്ഷ സ്റ്റേ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധി സുപ്രീംകോടതിയെ സമീപിച്ചതിനുപിന്നാലെ കോടതി എതിര്‍കക്ഷിക്ക് നോട്ടീസ് നല്‍കിയിരുന്നു. രാഹുല്‍ ഗാന്ധിക്ക് അഹങ്കാരമാണ് എന്നാണ് പൂര്‍ണേഷ് മോദി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞത്.
'പരാതിക്കാരനായ പൂര്‍ണേഷ് മോദി തന്നെ അഹങ്കാരിയെന്ന് വിളിച്ചതും അപകീര്‍ത്തികരമാണ്. താന്‍ ക്ഷമാപണം നടത്താനായി ബിജെപി എംഎല്‍എ കാര്യങ്ങള്‍ വളച്ചൊടിക്കുകയാണ്. പരാതിക്കാരന്‍ നിയമം ദുരുപയോഗം ചെയ്യുന്നു. മാപ്പുപറയാന്‍ ഉദ്ദേശമുണ്ടായിരുന്നെങ്കില്‍ നേരത്തെ തന്നെ പറയുമായിരുന്നു'-എന്നും രാഹുല്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. സുപ്രീംകോടതി കേസ് പരിഗണിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് രാഹുല്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2019-ല്‍ കര്‍ണാടകയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എല്ലാ കളളന്മാര്‍ക്കും എന്തുകൊണ്ടാണ് മോദി എന്ന പേരുവന്നത് എന്ന് രാഹുല്‍ നടത്തിയ പരാമര്‍ശമാണ് കേസിനാധാരം. ഗുജറാത്ത് ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദി സമര്‍പ്പിച്ച പരാതിയില്‍ സൂറത്ത് മജിസ്‌ട്രേറ്റ് കോടതി രാഹുലിനെ രണ്ടുവര്‍ഷം തടവുശിക്ഷയ്ക്ക് വിധിച്ചു. ഇതോടെ അദ്ദേഹത്തെ ലോക്‌സഭാ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തുനിന്ന് നീക്കംചെയ്തു. വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തളളിയതിനുപിന്നാലെയാണ് രാഹുല്‍ സുപ്രീംകോടതിയെ സമീപിച്ചത്. സ്റ്റേ ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ അയോഗ്യത നീങ്ങി രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം പുനസ്ഥാപിക്കപ്പെടും.