ഡൽഹി: മണിപ്പൂരിൽ സ്ത്രീകൾക്കെതിരായി നടന്ന അതിക്രമത്തെ ബംഗാൾ, ഛത്തീസ്ഗഡ്, രാജസ്ഥാൻ തുടങ്ങിയ മറ്റു സംസ്ഥാനങ്ങളിൽ നടന്ന സംഭവങ്ങളുമായി താരതമ്യം ചെയ്യാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. 'മറ്റു സംസ്ഥാനങ്ങളിലെ വിഷയം പിന്നീട് കൈകാര്യം ചെയ്യും. ഇന്നിവിടെ പരിഗണിക്കുന്നത് മണിപ്പൂരിൽ നടന്ന ഹീനവും അഭൂതപൂർവമായ അക്രമമാണ്' എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. കേരളത്തിൽ ഉൾപ്പെടെ മറ്റിടങ്ങളിലും വനിതകൾക്കെതിരെ സമാന അക്രമം ഉണ്ടായെന്ന് ബിജെപി ഡൽഹി ലീഗൽ സെൽ കോ കൺവീനറും മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ മകളുമായ ബാംസുരി സ്വരാജ് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.
മണിപ്പൂര്‍ കേസ് പരിഗണിക്കുമ്പോള്‍ ബംഗാൾ, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ സ്ത്രീകൾക്കെതിരെ നടന്ന സമാന കുറ്റകൃത്യങ്ങൾ കൂടി പരിഗണിക്കണമെന്നായിരുന്നു ബാംസുരിയുടെ ആവശ്യം. 'പാന്‍-ഇന്ത്യാ തലത്തില്‍ സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങള്‍ കോടതി പരിഗണിക്കണം, അവര്‍ക്കെല്ലാം നീതി ഉറപ്പാക്കണം' എന്ന് ബാംസുരി പറഞ്ഞു. 'ഒന്നുകില്‍ ഇന്ത്യയില്‍ പീഡിപ്പിക്കപ്പെടുന്ന എല്ലാ സ്ത്രീകള്‍ക്കും നീതി ഉറപ്പാക്കുക, അല്ലെങ്കില്‍, ആർക്കുവേണ്ടിയും ഒന്നും ചെയ്യരുതെന്നാണോ നിങ്ങൾ പറയുന്നതെന്ന്' ചീഫ് ജസ്റ്റിസ് അവരോടു തിരിച്ചു ചോദിച്ചു. 'അല്ല, ഇന്ത്യയിലെ എല്ലാ പെൺമക്കളെയും സംരക്ഷിക്കണം എന്നതാണ് എന്‍റെ അഭ്യര്‍ത്ഥന' എന്നായിരുന്നു ബാംസുരിയുടെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മണിപ്പൂർ സംഭവത്തിൽ ഊന്നി മാത്രം തല്‍ക്കാലം നിർദ്ദേശങ്ങൾ നൽകാനും മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പിന്നീട് പരാമർശിക്കാനും ബെഞ്ച് ബാംസുരി സ്വരാജിനോട് ആവശ്യപ്പെടുകയായിരുന്നു. മണിപ്പൂരിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങളെ കുറിച്ച് പറയുമ്പോള്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇത്തരം കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ടെന്ന് പറയുന്നത് മുടന്തന്‍ ന്യായമാണെന്ന് ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
നേരത്തേ, മണിപ്പൂരിനെക്കുറിച്ചു പറയുമ്പോൾ കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിലും രാജസ്ഥാനിലും സമാന സംഭവങ്ങളുണ്ടായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞിരുന്നു.