ഡൽഹി: സംഘർഷം രൂക്ഷമായ മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ കേസ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റണമെന്ന കേന്ദ്രത്തിന്റെ ആവശ്യം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേന്ദ്രസർക്കാരിനും മണിപ്പൂർ സർക്കാരിനുമെതിരെ രണ്ട് സ്ത്രീകളും സുപ്രീം കോടതിയിൽ ഹർജി നല്‍കിയിട്ടുണ്ട്. കേസിൽ സുപ്രീംകോടതി സ്വമേധയാ നടപടിയെടുക്കണമെന്നും നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണത്തിന് ഉത്തരവിടണമെന്നുമാണ് ഹർജിയിലെ ആവശ്യം. ചീഫ് ജസ്റ്റിസ് ഡോ. ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
ഇരകൾ തങ്ങളുടെ വ്യക്തിത്വങ്ങൾ സംരക്ഷിക്കണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്. കോടതി രേഖകളിൽ അവരെ 'X' എന്നും 'Y' എന്നുമാണ് രേഖപ്പെടുത്തുക. ഐജി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സ്വതന്ത്ര അന്വേഷണ സംഘത്തിന്‍റെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നും വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്നും ഇരകളും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന പൊലീസിൽ തങ്ങൾക്ക് വിശ്വാസമില്ലെന്ന് വ്യക്തമാക്കിയ അവര്‍ സെക്ഷൻ 164 പ്രകാരം അടുത്തുള്ള ഏരിയ മജിസ്‌ട്രേറ്റിനെ നേരില്‍കണ്ട് മൊഴി രേഖപ്പെടുത്തുന്നതിനുള്ള അവസരമൊരുക്കണമെന്നും ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, കേന്ദ്ര സര്‍ക്കാര്‍ കേസ് സിബിഐക്ക് കൈമാറിയിട്ടുണ്ട്. സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച വീഡിയോ പുറത്തുവന്നതോടെ സുപ്രീംകോടതി നടുക്കം രേഖപ്പെടുത്തിയിരുന്നു. സംഭവം ഭരണഘടനാ പരാജയമാണെന്ന് പറഞ്ഞ കോടതി മേഖലയിലെ സ്ത്രീകളുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കോടതിയെ അറിയിക്കണമെന്നും ഉത്തരവിട്ടിരുന്നു.