കലാപത്തീ അണയാത്ത മണിപ്പൂരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ഇന്ത്യ മുന്നണിയുടെ 21 പ്രതിനിധികൾ മണിപ്പൂരിലേക്ക് പുറപ്പെട്ടു. രണ്ടു ദിവസംകൊണ്ട് മണിപ്പൂരിലെ പ്രശ്ന ബാധിത പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിക്കും. ആധിർ രഞ്ജൻ ചൗധരി (കോൺഗ്രസ്), സുസ്മിത ദേവ് (തൃണമൂൽ കോൺഗ്രസ്), കനിമൊഴി (ഡിഎംകെ), മനോജ് കുമാർ ഝാ (ആർജെഡി) രാജീവ് രഞ്ജന്‍ സിങ് (ജെഡിയു) എന്നിങ്ങനെ വിവിധ പാർട്ടികളുടെ പ്രമുഖ നേതാക്കൾ പ്രതിനിധി സംഘത്തിൽ ഉണ്ട്. കേരളത്തില്‍നിന്നുള്ള എംപിമാരായ എൻ.കെ. പ്രേമചന്ദ്രൻ (ആർഎസ്പി), ഇ.പി. മുഹമ്മദ് ബഷീർ (മുസ്‌ലിം ലീഗ്), എ.എ. റഹീം (സിപിഎം), പി. സന്തോഷ് കുമാര്‍ (സിപിഐ) എന്നിവരാണ് സംഘത്തിലുള്ളത്.
മണിപ്പൂര്‍ വിഷയത്തില്‍ ഇരുസഭകളിലും പ്രതിഷേധം കടുപ്പിക്കുന്നതിനിടെയാണ് കലാപ ബാധിതരെ കണ്ട് സംസാരിക്കാനും വസ്തുതകള്‍ മനസ്സിലാക്കാനും നേതാക്കളുടെ സംഘത്തെ അയക്കാന്‍ 'ഇന്ത്യ' പ്രതിപക്ഷ കൂട്ടായ്മ തീരുമാനിച്ചത്. ഇംഫാൽ, ചുരാചന്ദ്പുർ എന്നിവിടങ്ങളിലുള്ള കുക്കി ഗോത്ര നേതാക്കളെയും വനിതകളുടെ സംഘത്തെയുമാണ് പ്രതിപക്ഷ നേതാക്കള്‍ ആദ്യം കാണുക. രണ്ടു സംഘങ്ങളായി തിരിഞ്ഞാണ് സന്ദര്‍ശനം നടത്തുക.
അതേസമയം, മണിപ്പുർ വിഷയത്തിൽ പ്രതിപക്ഷം പാർലമെന്റില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടിയിരുന്നു. സ്പീക്കർ പ്രമേയം അംഗീകരിച്ചെങ്കിലും വോട്ടെടുപ്പ് തീയതി തീരുമാനിച്ചിട്ടില്ല.