തെങ്ങിൽ കയറുന്നവർക്ക് തഴമ്പുള്ളതിനാൽ വധുവിനെ കിട്ടാനില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജൻ. നാട്ടിൽ തെങ്ങിൽ കയറാൻ ആളെ കിട്ടുന്നില്ല. തെങ്ങ് കയറുന്നവർക്ക് കൈകളിൽ തഴമ്പുണ്ടാകും. സൗന്ദര്യ ശാസ്ത്ര പ്രകാരം സ്ത്രീകൾക്ക് ഇത് ഇഷ്ടമല്ല. അതുകൊണ്ട് അവര്‍ക്ക് ഇണകളെ ലഭിക്കുന്നുമില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. എല്‍ഡിഎഫിന്‍റെ പുതിയ മദ്യ നയത്തെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ കള്ള് ഷാപ്പിൽ പോകുന്നത് ഒളിസങ്കേതത്തിൽ പോകുന്ന പോലെയാണെന്നും ഇപി പറഞ്ഞു. കള്ള് യഥാർത്ഥത്തിൽ പോഷകാഹാരമാണ്. ഷാപ്പുകൾ പ്രാകൃത കാലഘട്ടത്തിൽ നിന്ന് മാറണം. ബംഗാളിലൊക്കെ രാവിലെ പനങ്കള്ള് കുടിയ്ക്കുന്നുണ്ട്. സംസ്ഥാനത്തെ കള്ളിനെ പ്രകൃതിജന്യവും പരമ്പരാഗതവുമായ തനത് ലഹരി പാനീയമായി അവതരിപ്പിക്കാൻ ഉൾപ്പടെയുള്ള നിർദേശങ്ങൾ അടങ്ങിയ മദ്യ നയത്തിനാണ് ഇപ്പോള്‍ മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. ടോടി ബോര്‍ഡ് രൂപീകരിച്ച് കള്ള് വ്യവസായത്തെ വിപുലപ്പെടുത്താതെ ചെത്തു തൊഴിലാളികളെ സംരക്ഷിക്കാനാവില്ല എന്നും ഇപി ജയരാജൻ വ്യക്തമാക്കി.
അതേസമയം, കള്ളുഷാപ്പുകളുടെ മുഖഛായ മാറ്റി വിദേശ വിനോദ സഞ്ചാരികൾ ഉൾപ്പടെയുള്ളവർക്ക് കേരളത്തിന്റെ തനത് ഭക്ഷണവും ശുദ്ധമായ കള്ളും ലഭ്യമാകുന്ന സ്ഥാപനങ്ങളാക്കി മാറ്റാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. കേരളാ ടോഡി എന്ന പേരിൽ കേരളത്തിൽ ഉത്പാദിപ്പിക്കുന്ന കള്ള് ബ്രാൻഡ് ചെയ്യുമെന്നും തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ ഓഫീസ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.