മണിപ്പൂര്‍: കലാപത്തീ അണയാത്ത മണിപ്പൂരിലെ സ്ഥിതിഗതികള്‍ മനസ്സിലാക്കുക, സമാധാനം പുനസ്ഥാപിക്കുക, കലാപ ബാധിതര്‍ക്ക് താങ്ങാകുക തുടങ്ങിയ ലക്ഷ്യങ്ങളോടെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ സംയുക്ത സമിതി സംസ്ഥാനത്ത് സന്ദര്‍ശനം നടത്തും. പ്രതിപക്ഷ കൂട്ടായ്മയായ 'ഇന്ത്യ' യുടെ നേതൃത്വത്തില്‍ 26 പ്രതിപക്ഷ പാര്‍ട്ടി നേതാക്കളാണ് സംഘത്തില്‍ ഉണ്ടാകുക.
മണിപ്പൂര്‍ വിഷയത്തില്‍ ഇരുസഭകളിലും പ്രതിഷേധം കടുപ്പിക്കുന്നതിനിടെയാണ് കലാപ ബാധിതരെ കണ്ട് സംസാരിക്കാനും വസ്തുതകള്‍ മനസ്സിലാക്കാനും നേതാക്കളുടെ സംഘത്തെ അയക്കാന്‍ 'ഇന്ത്യ' പ്രതിപക്ഷ കൂട്ടായ്മ തീരുമാനിച്ചത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ സ്വാധീനമുള്ള പാർട്ടികളുടെ നേതാക്കള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടാണ് സന്ദര്‍ശന സംഘത്തെ രൂപീകരിക്കുക. ഇതിനിടെ മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്ന ഉറച്ച നിലപാടെടുത്ത പ്രതിപക്ഷം ഇന്നും സഭയില്‍ പ്രതിഷേധം ശക്തമാക്കി. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇരുസഭകളും രണ്ടുമണിവരെ നിര്‍ത്തിവെച്ചു.
മണിപ്പൂര്‍ പ്രതിഷേധത്തിന്‍റെ ഭാഗമായി കേരളത്തില്‍ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മ നടന്നു. രാവിലെ പത്തിനാണ് ജനകീയ കൂട്ടായ്മ ആരംഭിച്ചത്. 'മണിപ്പൂരിനെ രക്ഷിക്കുക' എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാനത്തെ 140 നിയമസഭാ നിയോജക മണ്ഡലങ്ങളിലും ജനകീയ കൂട്ടായ്മ നടന്നു.