രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തി കേസില്‍ പരാതിക്കാരനായ പൂർണേഷ് മോദിക്കും ഗുജറാത്ത് സർക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. പത്ത് ദിവസത്തിനകം മറുപടി നൽകണം. ഹർജിയിൽ ഓഗസ്റ്റ് നാലിന് വീണ്ടും സുപ്രീംകോടതി വാദം കേൾക്കും. ജസ്റ്റിസ് ബി ആര്‍ ഗവായ്‌യും ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്രയും അടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്.
രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ച കീഴ്‌ക്കോടതി നടപടി സ്റ്റേ ചെയ്യണമെന്നായിരുന്നു രാഹുല്‍ ഗാന്ധിക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വി പ്രധാനമായും ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി വിശദമായ വാദം കേള്‍ക്കണമെന്ന നിലപാടെടുത്തു. രാഹുല്‍ അയോഗ്യനാക്കപ്പെട്ടിട്ട് 111 ദിവസം കഴിഞ്ഞു. അദ്ദേഹത്തിന് ഒരു പാര്‍ലമെന്റ് സമ്മേളനം നഷ്ടമായി. അതിനാല്‍ എത്രയുംവേഗം ഹര്‍ജിയില്‍ വാദം കേള്‍ക്കണമെന്നും സിംഗ്വി ആവശ്യപ്പെട്ടു. എന്നാല്‍, രാഹുലിന്റെ ഹര്‍ജിയില്‍ മറുപടി ഫയല്‍ ചെയ്യാന്‍ പത്ത് ദിവസം സമയം അനുവദിക്കണമെന്ന് പൂര്‍ണേഷ് മോദിക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മഹേഷ് ജെഠ്മലാനി ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ഹര്‍ജി ഓഗസ്റ്റ് നാലിന് പരിഗണിക്കാനായി കോടതി മാറ്റിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നേരത്തെ മോദി സമുദായത്തെ അപമാനിച്ചെന്ന ഹര്‍ജിയില്‍ സൂറത്തിലെ മജിസ്ട്രേറ്റ് കോടതി പരമാവധി ശിക്ഷയായ 2 വര്‍ഷം തടവ് വിധിച്ചതോടെ രാഹുല്‍ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനായിരുന്നു. വിധി സൂറത്ത് സെഷന്‍സ് കോടതി സ്റ്റേ ചെയ്യാത്തതിനാല്‍ റിവിഷന്‍ പെറ്റീഷനുമായി രാഹുല്‍ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിധി സ്റ്റേ ചെയ്യാന്‍ പക്ഷെ ഗുജറാത്ത് കോടതിയും വിസമ്മതിക്കുകയായിരുന്നു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് കര്‍ണാടകയിലെ കോലാറില്‍ വച്ച് രാഹുല്‍ നടത്തിയ പ്രസംഗമാണ് കേസിനാധാരം.