കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ നടന്‍ വിനായകനെതിരെ കേസെടുക്കേണ്ടതില്ലെന്ന് മകന്‍ ചാണ്ടി ഉമ്മന്‍. പിതാവ് ഉണ്ടായിരുന്നെങ്കില്‍ ഇതുതന്നെയാകും പറയുകയെന്നും ആരും വിനായകനോട് കടുത്ത് പെരുമാറരുതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. 'ഒന്നും ചെയ്യരുത്. വിനായകനെതിരെ കേസെടുക്കരുത്. എന്റെ പിതാവ് എന്തെല്ലാം ചെയ്തിട്ടുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. ഏതെങ്കിലും ഒരു നിമിഷത്തില്‍ എന്തെങ്കിലും പറഞ്ഞെന്നുവെച്ച് അത് കാര്യമാക്കേണ്ടതില്ല. ആരും വിനായകനോട് റഫായി പെരുമാറരുത്. കേസെടുത്തു എന്ന് കേള്‍ക്കുന്നു. അങ്ങനെയുണ്ടെങ്കില്‍ അതും ശരിയല്ല. പിതാവ് ഉണ്ടെങ്കിലും ഇതുതന്നെയാകും പറയുക'- ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ഫേസ്ബുക്ക് ലൈവിലെത്തിയാണ് വിനായകൻ ഉമ്മന്‍ചാണ്ടിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ആരാണ് ഉമ്മന്‍ചാണ്ടിയെന്നും അയാള്‍ ചത്തതിന് എന്തിനാണ് മൂന്നുദിവസത്തെ അവധിയെന്നുമൊക്കെയാണ് വിനായകന്‍ ചോദിച്ചത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഇയാള്‍ക്കെതിരെ വലിയ പ്രതിഷേധമാണുയര്‍ന്നത്. തുടർന്ന് നടന്‍ വീഡിയോ ഫേസ്ബുക്കില്‍നിന്ന് നീക്കം ചെയ്തു. വിനായകനെതിരെ യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വിനായകന്റെ വീടിനുനേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് പുറകിലുളള സ്റ്റേഡിയം ലിങ്ക് റോഡിലെ ഫ്‌ളാറ്റിലെത്തിയ ഒരുകൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫ്‌ളാറ്റിന്റെ ജനല്‍ തല്ലിപ്പൊട്ടിക്കുകയും വാതില്‍ അടിച്ചുപൊളിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. അതിനുപിന്നാലെയാണ് നടനെതിരെ കേസെടുക്കേണ്ടതില്ലെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞത്.