‘മോദി’ പരാമർശത്തിൽ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധി നൽകിയ അപ്പീൽ സുപ്രീംകോടതി ജൂലൈ 21-ന് പരിഗണിക്കും. കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്നു വിധിച്ച മജിസ്ട്രേറ്റ് കോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് രാഹുൽ സുപ്രീംകോടതിയെ സമീപിച്ചത്. കേസിൽ ശിക്ഷിക്കപ്പെട്ടതിനു പിന്നാലെ അദ്ദേഹത്തിന് എംപി സ്ഥാനം നഷ്ടമായിരുന്നു. സ്റ്റേ ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ അയോഗ്യത നീങ്ങി രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കപ്പെടും.
രാഹുൽ ഗാന്ധിക്കു വേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്വിയാണ് ഇന്ന് സുപ്രീംകോടതിയിൽ വാദം ഉന്നയിച്ചത്. അപ്പീലിൽ നേരത്തേ വാദം കേൾക്കണമെന്ന ആവശ്യം പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ജൂലൈ 21 ന് തീയ്യതി നൽകിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2019 ഏപ്രിലിൽ കർണാടകയിലെ കോലാറിലെ തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ, ‘മോഷ്ടാക്കൾക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ട്?’ എന്നു രാഹുൽ ഗാന്ധി പറഞ്ഞത് അപകീർത്തിയുണ്ടാക്കിയെന്നാണു കേസ്. ബിജെപി ഗുജറാത്ത് എംഎൽഎ പൂർണേഷ് മോദി നൽകിയ പരാതിയിലാണ് മാർച്ച് 23നു സൂറത്ത് മജിസ്ട്രേട്ട് കോടതി രാഹുലിന് 2 വർഷം തടവും പിഴയും വിധിച്ചത്.