കണ്ണൂര്‍: ഉമ്മന്‍ചാണ്ടിയുടെ വിയോഗം കേരളാ രാഷ്ട്രീയത്തില്‍ നികത്താനാകാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരോടും സൗഹൃദം നിലനിര്‍ത്തി മുന്നോട്ടുപോയ രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് അദ്ദേഹമെന്നും പ്രായോഗിക രാഷ്ട്രീയത്തെ കോണ്‍ഗ്രസ് ചട്ടക്കൂടിനുളളില്‍ നിന്നുകൊണ്ട് കൈകാര്യം ചെയ്യാന്‍ സാധിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. അമ്പതാണ്ടുകളിലേറെക്കാലം കോണ്‍ഗ്രസിനെ അടയാളപ്പെടുത്തിയ രാഷ്ട്രീയധാരയാണ് ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തോടെ ഇല്ലാതാവുന്നതെന്നും വേര്‍പാടില്‍ രാഷ്ട്രീയ കേരളത്തിന്റെ അഗാധമായ ദുഖത്തോടൊപ്പം പങ്കുചേരുന്നുവെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസില്‍ ഏറ്റവുമധികം ജനകീയ അംഗീകാരമുളള നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പറഞ്ഞു. ഭരണപക്ഷത്തും പ്രതിപക്ഷത്തുമെല്ലാം ഇരിക്കുമ്പോഴും കേരളത്തെ സ്‌നേഹിക്കാന്‍ അദ്ദേഹം പ്രത്യേകം താല്‍പ്പര്യം കാണിച്ചെന്നും ജനങ്ങളോടുളള പെരുമാറ്റവും സ്‌നേഹവാത്സല്യങ്ങളുമാണ് പൊതുസമൂഹത്തില്‍ അദ്ദേഹത്തെ ഉയര്‍ത്തിക്കൊണ്ടുവന്നതെന്നും ഇ പി പറഞ്ഞു. കോണ്‍ഗ്രസിന്റെ കരുത്തും ശക്തിയുമായിരുന്നു ഉമ്മന്‍ചാണ്ടിയെന്നും അദ്ദേഹത്തിന്റെ വേര്‍പാടില്‍ അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തുകയാണെന്നും ഇപി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സൗമ്യമായ പെരുമാറ്റവും മുഖത്തെപ്പോഴും കളിയാടുന്ന പുഞ്ചിരിയും നിരാലംബരോടുള്ള കാരുണ്യവും മുഖമുദ്രയാക്കി പൊതുപ്രവർത്തന രംഗത്ത് നിറഞ്ഞ് നിന്നയാളാണ് ഉമ്മന്‍ചാണ്ടിയെന്ന് കെടി ജലീല്‍ പറഞ്ഞു. ഉമ്മൻചാണ്ടി രാഷ്ട്രീയ എതിരാളികളോട് പുലർത്തിയ സൗഹൃദവും അടുപ്പവും പ്രസിദ്ധമാണെന്നും കേരള രാഷ്ട്രീയത്തിലെ എക്കാലത്തെയും ജനകീയ മുഖമാണ് "സ്വർഗ്ഗലോക"ത്തേക്ക് യാത്രയായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.