കോഴിക്കോട്: ഏക സിവിൽകോഡിനെതിരായ സെമിനാറില്‍ കോൺഗ്രസിനെ ക്ഷണിച്ചാല്‍ സെമിനാറിന്റെ ഉദ്ദേശശുദ്ധി സംശയിക്കപ്പെടുമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. എന്നാല്‍ മുസ്ലിംലീഗിനെ ക്ഷണിക്കുമെന്നും ലീഗ് പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഏക സിവിൽ കോഡിനെതിരെ സമാന ചിന്താഗതിക്കാരുമായി സഹകരിക്കാൻ മുസ്ലിംലീഗ് തയ്യാറാണെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ലീഗിലെ ചില നേതാക്കള്‍ക്ക് സിപിഎമ്മുമായി സഹകരിക്കുന്നതില്‍ വിയോജിപ്പുണ്ട്.
സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് ലീഗിനേയും ക്ഷണിക്കുമെന്ന് നേരത്തെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞിരുന്നു. എന്നാല്‍ സിപിഎമ്മിന്റെ ക്ഷണം രാഷ്ട്രീയ മുതലെടുപ്പാണെന്ന് ആരോപിച്ച് എം. കെ. മുനീറടക്കമുള്ള ചില നേതാക്കള്‍ അതിനെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു രംഗത്തെത്തി. എന്നാല്‍ പി. കെ. കുഞ്ഞാലിക്കുട്ടി ക്ഷണം തള്ളിയിട്ടില്ല. മുസ്ലിം ലീഗിനെ വിളിക്കേണ്ടത് ഇങ്ങനെയല്ലെന്നായിരുന്നു ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമിന്റെ പ്രതികരണം. ഔദ്യോഗികമായി ക്ഷണിക്കുമ്പോള്‍ മറുപടി പറയാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഏക സിവിൽകോഡിനെതിരെ ലീഗ് പ്രത്യേകം സെമിനാർ നടത്തുമെന്നും അതിലേക്ക് ഇടതുമുന്നണിയെ ക്ഷണിച്ചേക്കുമെന്നും ലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നേരത്തെ ലീഗ് മുന്‍കൈയ്യെടുത്ത് വിളിച്ചു ചേര്‍ത്ത മുസ്‌ലിം സംഘടനകളുടെ യോഗം യോജിച്ച സമരപരിപാടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചിരുന്നു.