അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിക്കാര്‍ക്ക് 25000 രൂപ പിഴ വിധിച്ച് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ആണ് വാക്കിംഗ് ഐ ഫൗണ്ടേഷൻ എന്ന സംഘടനയോട് പിഴയടച്ചു പോകാന്‍ ആവശ്യപ്പെട്ടത്. അരിക്കൊമ്പനുമായി ബന്ധപ്പെട്ട പൊതു താല്പര്യ ഹര്‍ജികള്‍കൊണ്ട് പൊറുതിമുട്ടി. എല്ലാ ആഴ്ചയും ഓരോ ഹർജികൾ ഫയൽ ചെയ്യപ്പെടുകയാണ്. ഇന്നലെയും ഒരു ഹര്‍ജി ഡിസ്മിസ് ചെയ്തു. ക്ഷമിക്കണം, നിങ്ങൾക്ക് കേരള ഹൈക്കോടതിയെ സമീപിക്കാം എന്ന് ബെഞ്ച് വ്യക്തമാക്കി.
അരിക്കൊമ്പനെകുറിച്ച് ഒരു വിവരവും ഇല്ലെന്നും ആന എവിടെയാണെന്ന് വ്യക്തമാക്കാന്‍ തമിഴ്‌നാട് സര്‍ക്കാറിനോട് ആവശ്യപ്പെടണമെന്നും പറഞ്ഞാണ് വാക്കിംഗ് ഐ ഫൗണ്ടേഷൻ സുപ്രീംകോടതിയെ സമീപിച്ചത്. ആന എപ്പോഴും സഞ്ചരിച്ച് കൊണ്ടിരിക്കുകയാണ്. മദ്രാസ് ഹൈകോടതിയിലാണോ, കേരള ഹൈകോടതിയിലാണോ ഹർജി ഫയൽ ചെയ്യേണ്ടതെന്ന കാര്യം വ്യക്തമല്ലാത്തതുകൊണ്ടാണ് സുപ്രീംകോടതിയെ സമീപിച്ചത് എന്നായിരുന്നു സംഘടനയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ദീപക് പ്രകാശ് കോടതിയില്‍ പറഞ്ഞത്. എന്നാല്‍, ആന എവിടെയെന്ന് മനസിലാക്കി ഹർജിയെവിടെ ഫയൽ ചെയ്യണമെന്ന് പറയേണ്ടത് തങ്ങളല്ലെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് മറുപടി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഭരണഘടനയുടെ 32 അനുച്ഛേദ പ്രകാരം ഫയൽ ചെയ്യുന്ന ഹർജികളോട് സുപ്രീം കോടതി സ്വീകരിക്കുന്ന സമീപനത്തെ അഭിഭാഷകൻ വിമർശിച്ചതിനാണ് 25000 രൂപ പിഴ ഇട്ടത്. പിഴ പിന്‍വലിക്കണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടുവെങ്കിലും കോടതി അതംഗീകരിച്ചില്ല എന്നാണ് മനസ്സിലാകുന്നത്. ഉത്തരവിന്റെ പകർപ്പ് ഇറങ്ങുമ്പോൾ ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാകും.