ഡല്‍ഹി: ഏക സിവില്‍ കോഡ് വിഷയത്തില്‍ കേരളത്തിലെ മുസ്ലീം സംഘടനകളുമായി കൂടിക്കാഴ്ച്ച നടത്തി കേരളത്തിന്റെ ചുമതലയുളള എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. കോണ്‍ഗ്രസ് ഒപ്പമുണ്ടാകുമെന്ന് താരിഖ് അന്‍വര്‍ സംഘടനകള്‍ക്ക് ഉറപ്പുനല്‍കി. ഏക സിവില്‍ കോഡ് രാജ്യത്തിനുവേണ്ട എന്ന കാര്യം 2018-ലെ ദേശീയ നിയമകമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ആ നിലപാടുതന്നെയാണ് കോണ്‍ഗ്രസിനുളളത്, തങ്ങള്‍ മുസ്ലീങ്ങള്‍ക്കൊപ്പം നിലകൊളളുമെന്നും താരിഖ് അന്‍വര്‍ വ്യക്തമാക്കി.
ഏക സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസ് മൗനം തുടരുന്നുവെന്ന് സിപിഎം വിമര്‍ശനമുന്നയിക്കുന്ന പശ്ചാത്തലത്തിലാണ് പാർട്ടിയുടെ നീക്കം. താരിഖ് അന്‍വര്‍ ഫോണിലൂടെയാണ് മുസ്ലീം സംഘടനകളുമായി ചര്‍ച്ച നടത്തിയത്. ഏക സിവില്‍ കോഡിന്റെ കരടുരേഖ പുറത്തിറങ്ങിയതിനുശേഷം നിലപാട് അറിയിക്കാമെന്നായിരുന്നു പാർട്ടി നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കാത്തതിനെതിരെ വിവിധ ഭാഗങ്ങളില്‍നിന്ന് വിമര്‍ശനമുണ്ടായി. ഇതോടെയാണ് മുസ്ലീം സംഘടനകളുമായി വിഷയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏകസിവില്‍ കോഡ് വിഷയത്തില്‍ സംയുക്ത നീക്കം ആലോചിക്കാന്‍ വിളിച്ച മുസ്ലീം കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ഇന്ന് കോഴിക്കോട്ട് നടക്കും. മുസ്ലീം ലീഗാണ് യോഗം സംഘടിപ്പിക്കുന്നത്. അതേസമയം, ഏക സിവില്‍ കോഡിനെതിരെ ഈ മാസം പതിനഞ്ചിന് സിപിഎം നേതൃത്വം നല്‍കുന്ന സെമിനാറിലേക്ക് കോണ്‍ഗ്രസിനെ ക്ഷണിക്കില്ലെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു. ഏക സിവില്‍ കോഡ് വിഷയത്തില്‍ മുസ്ലീം ലീഗിന് ഉറച്ച നിലപാടുണ്ടെന്നും അവരെ സെമിനാറിന് ക്ഷണിക്കുമെന്നും പി മോഹനന്‍ പറഞ്ഞു. കോണ്‍ഗ്രസ് മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്ന പാര്‍ട്ടിയാണെന്നും അവരെ മതേതര വിശ്വാസികള്‍ക്കൊപ്പം കൂട്ടാനാകില്ലെന്നും അതുകൊണ്ടാണ് സെമിനാറില്‍നിന്ന് ഒഴിവാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.