മലപ്പുറം: ഏക സിവിൽ കോഡിനെതിരെ ബഹുജന മുന്നേറ്റം വേണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. എല്ലാ മതവിഭാഗങ്ങളേയും ഏക സിവിൽകോഡ് ബാധിക്കും. മറ്റ് മതനേതാക്കളുമായി ചർച്ച നടത്തി ഇക്കാര്യത്തിൽ യോജിച്ച മുന്നേറ്റമുണ്ടാക്കും. ഇക്കാര്യത്തിന് സമസ്ത മുൻകൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏകസിവിൽ കോഡ് നീക്കം തള്ളിക്കളയണമെന്നും ഭരണഘടന ഉറപ്പ് നൽകിയ മതസ്വാതന്ത്ര്യം ഹനിക്കാനുള്ള ഏത് നീക്കത്തെയും ശക്തമായി എതിർക്കുമെന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കി. ഏക സിവിൽ കോഡിനെതിരെ കോണ്ഗ്രസും സിപിഎമ്മും അവരുടെ നിലപാട് പ്രഖ്യാപിച്ചു കഴിഞ്ഞു. കൂടുതൽ മതേതര കക്ഷികളെയും സമുദായങ്ങളെയും യോജിപ്പിക്കാൻ ശ്രമിക്കും. അതിന് വേണ്ടിയുള്ള പരിപാടികൾ തയാറാക്കും. എല്ലാവരെയും ഒരുമിപ്പിക്കാൻ കോഴിക്കോടും എറണാകുളത്തും പരിപാടി നടത്തും. വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിവയെല്ലാം മതനിയമത്തിൽ വരുന്നതാണ്. ഏകസിവിൽകോഡ് ഇതിനെതിരാണെന്നും അദ്ദേഹം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, സുന്നികളുടെ ഐക്യത്തിനായി എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി. കഴിഞ്ഞ ദിവസത്തെ കാന്തപുരത്തിന്റെ സുന്നി ഐക്യനിർദേശം സ്വാഗതം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളീയ മുസ്ലിം സമുദായത്തിന്റെ ആധികാരിക പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം വാർഷികത്തിന് തയ്യാറെടുക്കുന്ന ഈ സന്ദർഭത്തിൽ സുന്നി ഐക്യം എല്ലാവർക്കും ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.