രണ്ടുമാസമായി കലാപം തുടരുന്ന മണിപ്പുർ സന്ദർശിക്കാനൊരുങ്ങി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജൂൺ 29, 30 തീയതികളിലാണ് സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്. സംഘർഷം രൂക്ഷമായി തുടരുന്ന ഇംഫാലിലെയും ചുരാചന്ദ്പൂരിലെയും ജനങ്ങളുമായി രാഹുൽ സംവദിക്കുo. ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിക്കും. പൗരസമൂഹ പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തും. സമാധാനം തിരികെ കൊണ്ടുവരാന്‍ സ്‌നേഹസ്പര്‍ശം ആവശ്യമാണെന്ന് രാഹുലിന്റെ സന്ദര്‍ശനത്തെ കുറിച്ച് കോണ്‍ഗ്രസ് പ്രതികരിച്ചു.
മണിപ്പൂര്‍ കലാപം പ്രതിരോധിക്കുന്നതില്‍ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും പരാജയപ്പെട്ടെന്ന വിമര്‍ശനം പ്രതിപക്ഷം കടുപ്പിച്ചിരിക്കുകയാണ്. ആഭ്യന്തര മന്ത്രി അമിത് ഷാ ക്യാമ്പു ചെയ്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിട്ടും, കേന്ദ്ര സേനകളെ വിന്യസിച്ചിട്ടും കലാപത്തിന് അയവുവന്നിട്ടില്ലെന്നത് കേന്ദ്ര സര്‍ക്കാറിന്‍റെ പൂര്‍ണ്ണ പരാജയമാണെന്ന് പാറ്റ്നയിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗം വിലയിരുത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ മണിപ്പൂർ സന്ദർശിച്ചിട്ടില്ല.
മെയ് 3 ന് മെയ്തികളെ പട്ടികവർഗ്ഗ (എസ്ടി) ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിൽ പ്രതിഷേധിച്ച് ഓൾ ട്രൈബൽ സ്റ്റുഡന്റ്സ് യൂണിയൻ (എടിഎസ്യു) സംഘടിപ്പിച്ച റാലിക്കിടെ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്നാണ് മണിപ്പൂരില്‍ കലാപം തുടങ്ങിയത്. ഇരു വിഭാഗങ്ങളുമായി സമാധാന ചര്‍ച്ച തുടരാനാണ് മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശം.