ഡല്‍ഹി: കണ്ണൂര്‍ മുഴുപ്പിലങ്ങാട്ട് ഭിന്നശേഷിക്കാരനായ കുട്ടി തെരുവുനായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് സുപ്രീംകോടതി. അപകടകാരികളായ തെരുവുനായ്ക്കളെ മാനുഷികമായ മാര്‍ഗങ്ങളിലൂടെ ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്‍കിയ അപേക്ഷ പരിഗണിക്കവേയായിരുന്നു കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ സൂര്യകാന്ത്, എം എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ അപേക്ഷയില്‍ ജൂലൈ 12-ന് വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു. കേസിലെ എല്ലാ എതിര്‍കക്ഷികളോടും ജൂലായ് ഏഴിനകം മറുപതി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.
തെരുവുനായ്ക്കളെ ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇക്കാര്യം അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിവ്യക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ കെ ആര്‍ സുഭാഷ് ഓട്ടിസം ബാധിച്ച കുട്ടി തെരുവുനായ ആക്രമണത്തില്‍ കൊല്ലപ്പെട്ട കാര്യം കോടതിയെ അറിയിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജൂണ്‍ പതിനൊന്നിനാണ് മുഴുപ്പിലങ്ങാട്ട് പതിനൊന്നുവയസുകാരന്‍ നിഹാലിനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നത്. വീടിനു സമീപത്തുളള ആളൊഴിഞ്ഞ വീട്ടില്‍നിന്നാണ് നിഹാലിന്റെ ശരീരം കണ്ടെത്തിയത്. നായ്ക്കള്‍ ആക്രമിച്ചപ്പോള്‍ സംസാരശേഷിയില്ലാത്ത നിഹാലിന് നിലവിളിക്കാന്‍ കഴിഞ്ഞിരുന്നില്ല. വൈകുന്നേരം കളി കഴിഞ്ഞ് നിഹാല്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.