ഇംഫാല്‍: മണിപ്പൂര്‍ സംഘര്‍ഷത്തില്‍ അറുപതുപേര്‍ കൊല്ലപ്പെട്ടെന്ന് മുഖ്യമന്ത്രി ബിരേന്‍ സിംഗ് സ്ഥിരീകരിച്ചു. 231 പേര്‍ക്ക് പരിക്കേല്‍ക്കുകയും 1700 ഓളം വീടുകള്‍ കത്തിനശിക്കുകയും ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു. സംഘര്‍ഷബാധിത മേഖലയില്‍നിന്ന് ഇതുവരെ ഇരുപതിനായിരം പേരെ ഒഴിപ്പിച്ചിട്ടുണ്ടെന്നും പതിനായിരംപേര്‍ കുടുങ്ങിക്കിടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര മന്ത്രി സംസ്ഥാനത്തെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും മണിപ്പൂരില്‍ സമാധാനം നിലനിര്‍ത്താനായി ജനങ്ങള്‍ സഹകരിക്കണമെന്നും ബിരേന്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.
ഗോത്ര വര്‍ഗക്കാരല്ലാത്ത മെയ്തി സമുദായത്തെ പട്ടികവര്‍ഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ മണിപ്പൂര്‍ (ATSUM) ആഹ്വാനം ചെയ്ത പ്രതിഷേധ മാര്‍ച്ചിനിടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. വിവിധയിടങ്ങളില്‍ വീടുകളും ക്രിസ്ത്യന്‍ ആരാധനാലയങ്ങളും അക്രമികള്‍ കത്തിച്ചു. സംഘര്‍ഷബാധിത മേഖലകളില്‍ സൈന്യത്തെയും അസം റൈഫിള്‍സിനെയും വിന്യസിച്ചിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനം വരുന്ന മെയ്‌തി സമുദായം മണിപ്പൂര്‍ താഴ് വരയിലാണ് താമസിക്കുന്നത്. നിലവിലെ നിയമം അനുസരിച്ച് അവര്‍ക്ക് മലയോര മേഖലകളില്‍ താമസിക്കാന്‍ അനുവാദമില്ല. എന്നാല്‍ പട്ടിക വര്‍ഗപദവി ലഭിക്കുന്നതോടെ ഈ നിയമം ഇല്ലാതാകും. ഇതുള്‍പ്പെടെയുളള പ്രത്യാഘാതങ്ങളാണ് ആദിവാസി വിഭാഗങ്ങളെ പ്രതിഷേധവുമായി തെരുവിലിറങ്ങാന്‍ പ്രേരിപ്പിച്ചത്.