ഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍റെ ലൈംഗികാതിക്രമത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിനെതിരായ പരാമർശത്തിൽ പി ടി ഉഷയ്ക്കെതിരെ പ്രതിഷേധം ശക്തം. ലൈംഗിക പീഡന പരാതിയിൽ നീതി ലഭിക്കാതെ തെരുവിൽ പ്രതിഷേധിച്ച താരങ്ങൾക്കെതിരെ പി ടി ഉഷ നടത്തിയ പരാമർശം ശരിയായില്ലെന്ന് തുറന്നടിച്ച് ശശിതരൂർ, ആനി രാജ, പി കെ ശ്രീമതിയടക്കമുള്ള നേതാക്കൾ രംഗത്തെത്തി. പി ടി ഉഷ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
'പ്രിയ പി ടി ഉഷ, കായികതാരങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി നിലകൊള്ളുന്നത് "രാഷ്ട്രത്തിന്റെ പ്രതിച്ഛായ" കളങ്കപ്പെടുത്തില്ലെന്ന് നിങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. പരാതിക്കാരെ കേള്‍ക്കുകയും പരാതി അന്വേഷിക്കുകയും ചെയ്യുന്നതിന് പകരം നിങ്ങള്‍ അവരെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്യുകയാണ്. ഇതിനെ അംഗീകരിക്കാന്‍ സാധിക്കില്ല' - ശശി തരൂര്‍ ട്വീറ്റ് ചെയ്തു.
പി ടി ഉഷ ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ല. ഗുസ്തി താരങ്ങള്‍ക്ക് ഉണ്ടായിട്ടുള്ള മോശം അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടി നല്‍കിയ പരാതി പ്രതിയെന്ന് ആരോപിക്കപ്പെടുന്ന ആളുടെ കൈയിലാണ് ആദ്യം ലഭിച്ചത്. പരാതി നല്‍കിയിട്ട് ഒരു മാസം കഴിഞ്ഞിട്ടും സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയോ തുടര്‍ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. പി ടി ഉഷയുടെ പ്രസ്താവന ശരിയല്ല. അത് പിന്‍വലിക്കാന്‍ തയ്യാറാകണം. ഉഷയ്ക്ക് ഈ വിഷയം മനസിലാക്കാന്‍ സാധിക്കുമെന്നാണ് താന്‍ കരുതുന്നത്. കാരണം അവര്‍ ഒരു അമ്മയും സ്ത്രീയുമാണ്. പി ടി ഉഷയില്‍ നിന്നും ഇത്തരം പരാമര്‍ശമുണ്ടായത് കഠിനമായി പോയി. അത് പുനപരിശോധിക്കാന്‍ തയ്യാറാകണം- പി കെ ശ്രീമതി പറഞ്ഞു.
അതിജീവിതകൾക്ക് ഒപ്പം നിൽക്കുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാന്‍ പി ടി ഉഷ തയ്യാറാകണമെന്നും ദേശീയ മഹിളാ ഫെഡറേഷൻ അധ്യക്ഷ ആനി രാജ അഭിപ്രായപ്പെട്ടു. തെരുവിലെ പ്രതിഷേധം രാജ്യത്തിന്റെ പ്രതിഛായക്ക് മങ്ങലേൽപ്പിച്ചു. താരങ്ങൾ പ്രതിഷേധിക്കുകയല്ല വേണ്ടതെന്നും താരങ്ങള്‍ ഒളിമ്പിക് അസോസിയേഷനെ സമീപിക്കണമായിരുന്നുവെന്നുമായിരുന്നു പി ടി ഉഷയുടെ പരാമർശം. ഇതിനെതിരെയാണ് രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവരുന്നത്.