ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ വിമര്‍ശനവുമായി മുന്‍ കോണ്‍ഗ്രസ് എം എല്‍ എ വി ടി ബല്‍റാം. സിപിഎമ്മിലെ വനിതാ നേതാക്കളെ മുഴുവൻ നിന്ദ്യമായ പരാമർശങ്ങളാൽ അവഹേളിച്ച ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രനെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
സിപിഎമ്മിലെ വനിതാ നേതാക്കളെ മുഴുവൻ നിന്ദ്യമായ പരാമർശങ്ങളാൽ അവഹേളിച്ച ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു.
സിപിഎമ്മിൽ ധാരാളം സ്ത്രീകളുണ്ട്, ആ പാർട്ടിയിൽ പ്രവർത്തിക്കുന്നവരും അനുഭാവികളും വോട്ട് ചെയ്യുന്നവരുമൊക്കെയായി. ആ ജനവിഭാഗത്തെ മുഴുവനായി അടച്ചാക്ഷേപിക്കുകയും മാനഹാനി വരുത്തുകയുമാണ് ഈ പരാമർശത്തിലൂടെ ബിജെപി നേതാവ് കെ.സുരേന്ദ്രൻ ചെയ്യുന്നത്. എന്നിട്ടും ഇതുവരെ സിപിഎമ്മുകാരുടെ ഭാഗത്തുനിന്ന് ഇതിനെതിരെ ഏതെങ്കിലും പ്രതികരണം തിരിച്ച് ഉണ്ടായതായി കാണുന്നില്ല.
സുരേന്ദ്രന്റെ ഹീനമായ അധിക്ഷേപത്തിനെതിരെ ഗുജറാത്തിലെ സൂറത്ത് കോടതി പോലെ രാജ്യത്തിന്റെ ഏതെങ്കിലും മൂലയിലുള്ള ഒരു കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ അധിക്ഷേപിക്കപ്പെട്ട വനിതാ സഖാക്കളോ അവരുടെ സഹസഖാക്കളോ തയ്യാറാവുമെന്ന് പ്രതീക്ഷിക്കുന്നു.
സി പി എം വനിത നേതാക്കള്‍ക്കെതിരെ കഴിഞ്ഞ ദിവസമായിരുന്നു കെ സുരേന്ദ്രന്‍ പൂതന പരാമര്‍ശം നടത്തിയത്. മാര്‍ക്കിസ്റ്റ് പാര്‍ട്ടിയിലെ വനിത നേതാക്കള്‍ എല്ലാവരും തടിച്ചുകൊഴുത്തു. കാശ് അടിച്ചുമാറ്റി, തടിച്ചുകൊഴുത്ത് പൂതനകളായ അവര്‍ കേരളത്തിലെ സ്ത്രീകളെ കളിയാക്കിക്കൊണ്ടിരിക്കുകയാണെന്നാണ് കെ സുരേന്ദ്രന്‍ പറഞ്ഞത്. സുരേന്ദ്രന്റെ പരാമര്‍ശത്തില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.