കണ്ണൂര്‍: വൈദേകം റിസോര്‍ട്ടില്‍ ഇൻകം ടാക്സ് റെയ്ഡ്. എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍റെ ഭാര്യ ഇന്ദിര ചെയർപേഴ്സണും മകൻ ഡയറക്ടറും ആയ റിസോര്‍ട്ടിന്‍റെ മറവില്‍ കള്ളപ്പണമിടപാട് നടന്നുവെന്ന ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നത്. കണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി വഴി ആയുർവേദ റിസോർട്ടിൽ കള്ളപ്പണ നിക്ഷേപം ഉണ്ടെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. റിസോർട്ടിൽ പണം നിക്ഷേപിച്ച 20 പേരുടെ വിശദാംശങ്ങളും പരാതിയിൽ നൽകിയിട്ടുണ്ട്
വൈദേകം റിസോര്‍ട്ടിനെതിരെ സിപിഎമ്മിലെ മുതിര്‍ന്ന നേതാവും ഖാദി ബോര്‍ഡ് ചെയര്‍മാനുമായ പി ജയരാജനും രംഗത്തെത്തിയിരുന്നു. വൈദേകം റിസോർട്ടിനെതിരായ പരാതിയിൽ അന്വേഷണത്തിന് സർക്കാർ അനുമതി തേടി വിജിലൻസ് നേരത്തേ കത്ത് നൽകിയിരുന്നു. യൂത്ത് കോൺഗ്രസ് നേതാവ് നൽകിയ പരാതിയിലാണ് അന്വേഷണത്തിന് അനുമതി തേടിയത്. എന്നാല്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കണ്ണൂരിൽ സി പി എം ശക്തികേന്ദ്രമായ മോറാഴയ്ക്കടുത്ത് വെള്ളിക്കീലിലാണ് ഇ പി ജയരാജൻ്റെ വൈദേകം ആയുർവേദ വില്ലേജ്. കുന്നിടിച്ചുള്ള നിർമ്മാണ സമയത്ത് തന്നെ പാർട്ടിക്കുള്ളിൽ വൻ വിമർശനം ഉയർന്നെങ്കിലും എല്ലാം ഒതുക്കിത്തീർക്കുകയായിരുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.